Wednesday, August 23, 2006

ഉഷസ്സ്

എം.എന്‍ പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിത.




ചമ്മലും സഭാകമ്പവും മൂലം ഇടാതെ വെച്ചത് രണ്ടും കല്പിച്ചങ്ങട് പോസ്റ്റുന്നു. ആര്‍ക്കെങ്കിലും വല്ലതും പറയാനുണ്ടെങ്കില്‍ സാങ്കേതികവിദഗ്ദരെ നേരിട്ട്‌ വിളിച്ച് പറയാന്‍ അപേക്ഷ. അവര്‍ രണ്ടും മാത്രമാണ് ഇതിനുത്തരവാദികള്‍.

ആദിത്യന് പ്രത്യേക ഇടി കൊടുക്കണേ കുറച്ചു നേരം മെനക്കെട്ടിരുന്ന്‌ ഇത് പോസ്റ്റാക്കാന്‍ ഹെല്‍പ്പിയതിന്. :) ഇതിന്റെ തുടക്കത്തില്‍ ഒരു ചേട്ടന്‍ എന്തോ പറയുന്നുണ്ട്‌. അതെങ്ങനെ വന്നു എന്നറിയില്ല.

Thursday, August 17, 2006

ഊണ് തയ്യാര്‍!

ഈ ബിരിയാണിനാട്ടില്‍‍ വന്നിട്ട്‌ ആദ്യമായി പഠിച്ച തെലുങ്ക്‌ വാക്കാണ്‌ "പെരുകു". ഇവിടെ വന്ന് ആദ്യമായി ചേക്കേറിയ‌ ഹോസ്റ്റലിലെ സ്ഥിര വിഭവങ്ങളായ ഉപ്പുമാവ്‌(റവ-തക്കാളി കുഴമ്പ്),പുളി ഓറ, പൊങ്കല്‍, ഇഡ്ഡലി പോലത്തെ വസ്തു എന്നീ ഇനങ്ങള്‍ സ്ഥിരമായി വേസ്റ്റ്‌ ബാസ്കറ്റില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഓഫീസില്‍ അടുത്തിരിക്കുന്ന തെലുങ്കത്തിയോട്‌ ചോദിച്ചു പഠിച്ചതാണ്‌ "പെരുകു". വേറൊന്നുമല്ല, നമ്മുടെ‍ തൈര്‌. പിന്നെ പെരുകുവും ചോറും, വീട്ടീന്ന് കൊണ്ട്‌ വന്ന ചെമ്മീന്‍ അച്ചാറും മാത്രമായി നമ്മടെ ഭക്ഷണം. വിശിഷ്ട ഭോജ്യങ്ങള്‍ നിരത്തിയ ഹൊസ്റ്റല്‍ മെസ്സ് ഹാളില്‍ നിന്ന്‌ അടുക്കളയിലേക്കുള്ള കിളിവാതില്‍ക്കല്‍ ഞാനും എന്റെ റൂമിയും പതിവായി ചെന്ന് നിന്ന് പെരുകൂ..പെരുകൂ എന്ന് വിളിക്കാന്‍ തുടങ്ങി. തെലുങ്കത്തികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങള്‍ കണ്ട്രി കോക്കനട്‌സ്‌ അങ്ങനെ പെരുകുവില്‍ ജീവിതം നിലനിര്‍ത്തി. വനിതയില്‍ വരുന്ന പരസ്യങ്ങളിലെ പുട്ടും കടലയും, അപ്പവും മുട്ടക്കറിയും ഒക്കെ ഞങ്ങളുടെ ഹോസ്റ്റല്‍ റൂമിന്റെ ചുമരില്‍ ചിരിച്ച്‌ ഇരുന്നു.

പല കമ്പനികളിലായി പണിയെടുക്കുന്ന തുല്യ ദുഃഖിതരായ 5 മലയാളി വാനരന്മാര്‍ - പഴയ കമ്പനിയില്‍ വെച്ചേ എനിക്കറിയാവുന്നവര് -‍പിന്നെ ഞാനും എന്റെ റൂമിയും, അപ്പവും ഇടിയപ്പവുമൊക്കെ മനസ്സിലോര്‍ത്ത്‌ വീക്കെന്റ്സില്‍ ഒരുമിച്ചു കൂടി ദുഃഖങ്ങള്‍ പങ്ക്‌ വെച്ചു. ഈ ഭാഗത്തൊരു തട്ടു കടയില്‍ പോലും മലയാളി ഫുഡ്‌ കിട്ടുവാനില്ലായിരുന്നു. ഹോസ്റ്റലില്‍ സെല്‍ഫ്‌ കുക്കിംഗ്‌ ഒട്ടു സമ്മതിക്കുകയുമില്ല. തിന്നാനായി മാത്രം ജനിച്ച ഞങ്ങള്‍ മൊത്തത്തില്‍ നിരാശാ ശയ്യാവലംബികള്‍.

പുട്ടും കടലയും ഇവിടെ പലരുടെയും പോലെ നമ്മടെയും ഒരു വീക്ക്നെസ്സാണേ. അതിന് വേണ്ടി മാത്രം ഞാനും ലവളും ചേര്‍ന്നൊരു വീട് വാടകക്കെടുത്തു. ഗ്യാസു കുറ്റിയും പുട്ടു കുറ്റിയും വാങ്ങി ഞങ്ങളവിടെ കുറ്റിയടിച്ചു.

എന്തൊരു സുഖം! രാവിലെ പുട്ടും കടലയും, ഉച്ചക്ക് കുച്ച് നഹി. രാത്രി ചൂട് കഞ്ഞിയും ചെറു പയര്‍ പുഴുക്കും. അങ്ങനെ തരം പോലെ ഓരൊന്ന് - അപ്പം, മുട്ടക്കറി, ദോശ, ബീഫ് (രഹസ്യമായി), മീന്‍ വറുത്തത്‌, വെച്ചത്‌, കരിച്ചത്‌, കോഴി കമ്പിയില്‍ കോര്‍ത്തത്‌, നിര്‍ത്തി പൊരിച്ചത്‌, ജീവനുള്ളത്‌ , അങ്ങനെ ജീവിതം ഭക്ഷണ സുരഭിലവും ഹൃദയം ആഹ്ലാദഭരിതവുമായി ഒരാഴ്ചയോളം കടന്നു പോയി. ലവളെ തന്നെ എന്റെ റൂം മേറ്റ് ആയി തന്നതിന് ഞാന്‍ ദിവസോം രണ്ട്‌ നേരം ദൈവത്തിന് അക്‍നോളജ്മെന്റ്‌ അയച്ചിരുന്നു. എന്താ കൈപ്പുണ്യം!

ആ ഞായറാഴ്ചയാണ് നമ്മടെ പിള്ളേര്‍ക്ക്‌ ഒരു ഊണ് കൊടുക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയത്‌ . ആര്‍ഭാടമായി. വിളിച്ച ഗഡീസ് എല്ലാം എത്തുകയും ചെയ്തു, ഭക്ഷണം കഴിഞ്ഞ് ഫാനിട്ട്‌ വിശ്രമിക്കേം ചെയ്തു, നാല് മണിക്ക്‌ ചായ ചോദിച്ചു വാങ്ങി കുടിക്കേം ചെയ്തു. ഒപ്പം ഒരുപാട് ചിപ്സും തിന്ന്‌ താങ്ക്സും തന്ന്‌ അവര്‍ പോയി. ഞങ്ങള്‍ കൃതാര്‍ത്ഥരായി.

പിറ്റേന്ന്‌ തൊട്ട് രാവിലെ ഒരു 8 മണിയാകുമ്പോള്‍ എതെങ്കിലും ഒരുത്തനെത്തും.

“ഇതിലേ ഒന്നു പോകണ്ട ഒരാവശ്യം ഉണ്ടായിരുന്നു. എന്നാ പിന്നെ ചേച്ചിയെ ഒന്നു കാണാമെന്ന്‌ വെച്ചു.” ദോശയും ചമ്മന്തിയും കഴിച്ച് ഏമ്പക്കവും വിട്ട്‌ അവന്‍ ഇറങ്ങുമ്പോള്‍ “ഡാ, നീ പോണ വഴിക്ക്‌ ഈ കറന്റ് ബില്ലൊന്നടച്ചൊ.” എന്ന്‌ പറഞ്ഞാല്‍ എപ്പ അടച്ചൂന്ന്‌ ചോദിച്ചാല്‍ മതി. ഞാനും ഹാപ്പി.

പിറ്റേ ദിവസം വേറെ ഒരാള്‍ക്കായിരിക്കും ആ വഴി പോകേണ്ട ആവശ്യം വരുന്നത്‌. ശനിയും ഞായറും എല്ലാ വാനരന്മാര്‍ക്കും ഈ വഴിയേ പോകാനുണ്ടാവൂ.

ഇതിങ്ങനെ പുരോഗമിച്ചപ്പോള്‍ ആണ് നമ്മുടെ വലിയ തലയിലൊരു ബിസിനസ്സ് ബള്‍ബ് കത്തിയത്‌. എന്തു കൊണ്ടൊരു കേരള മെസ്സ് തുടങ്ങിക്കൂടാ. ഹൈട്ടെക്‌ സിറ്റി പരിസരത്തു തന്നെ. ഞങ്ങളെ പോലെ കൊതി പിടിച്ചു നടക്കുന്ന വേറെയും മലയാളികള്‍ ഇഷ്ടം പോലെ ഈ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നില്ലേ? ഒരപ്പത്തിന്‌ 25 രൂപയൊക്കെ കൊടുത്ത്‌ കഴിക്കാന്‍ കേരള ഫുഡ് ഫെസ്റ്റിവലില്‍ അവര്‍ പോകുന്നില്ലേ? നമ്മള്‍ വെറും 5 രൂപക്ക്‌ ഇതേ അപ്പം വില്‍ക്കുന്നു. അപ്പൊ അവര്‍ അത് എല്ലാ ദിവസം കഴിക്കുന്നു. നമ്മള്‍ അപ്പം മാത്രമല്ല, പുട്ട്‌ , ഇടിയപ്പം എന്ന് വേണ്ട എല്ലാ മലയാളി പലഹാരവും ഉണ്ടാക്കുന്നു. തല്‍കാലം രാവിലത്തെ ഫുഡ്‌ മാത്രം. പിന്നെ ബിസിനസ്സ്‌ പച്ച പിടിക്കുമ്പോള്‍ ഉച്ചക്ക്‌ ഊണും കൊടുക്കാം.

ഇത്‌ ഞാനെന്റെ കുക്ക് കം റൂമിയുടെ മുന്നില്‍ സമര്‍പ്പിച്ചു.

"ബെസ്റ്റ്‌ ഐഡിയ. പക്ഷേ ഭക്ഷണം ഉണ്ടാക്കാ‍ന്‍ വേറെ ആളെ നോക്ക്‌.”

അതെ. വേറെ ആളെ നോക്കണം. അയാള്‍ക്ക്‌ വല്ല നക്കാപിച്ച കൊടുത്താല്‍ മതിയല്ലൊ. ഒന്നാലോചിച്ചു നോക്കിയേ. ബാംഗ്ലൂരിലെ കൈരളി മെസ്സ് പോലെ നമ്മടെ മെസ്സും ഫേമസ്സാവുന്നു. ബിരിയാണീസ് തട്ടുകട. അതാവുമ്പൊ ഒരു ഗെറ്റപ്പും ഉണ്ട്‌.

വാനരന്മാരിലൊരുത്തനോട്‌ ഉടനെ ഡിസ്കസ് ചെയ്തു.

“കിടിലന്‍ ഐഡിയ ചേച്ചി. നമുക്ക്‌ നാളെ തന്നെ തുടങ്ങാം.” പടക്ക് പിന്നിലെങ്കിലും പന്തിക്ക്‌ മുന്നില്‍.

"ചെക്കാ നീ ധൃതി പിടിച്ചാല്‍ പറ്റില്ല. ഇതിനൊക്കെ മൂലധനം വേണം, മൂലധനം. ആളെ കൊണ്ട്‌ വരല്‍ ഞാന്‍ ഏറ്റാല്‍ തന്നെ, തുടങ്ങാന്‍ സ്ഥലമൊക്കെ വേണ്ടെ? അതിന്‌ കായ്‌ വേണ്ടേ.. കായ്‌..? എന്റെ കയ്യില്‍ ഒരു മച്ചിങ്ങ പോലും ഇല്ല."

"ഞാന്‍ അപ്പവോടൊന്ന് ചോദിച്ചു നോക്കാം. ബിസിനസ്സ് എന്ന്‌ കേട്ടാ‍ല്‍ ആള് അവിടെ വീഴും." പട്ടര്‍ ഭയങ്കര കോണ്‍ഫിഡന്റ്.

"എന്നാ നീ ഇപ്പൊ തന്നെ അപ്പനെ വിളി"

"ഹലോ അപ്പാ, ഇത്‌ നാന്‍ പേസറെ‍. ഇന്ത ഇടത്തിലെ ഒരു ഹോട്ടല്‍ ബിസിനസ്സ്‌ തുടങ്ങാന്‍ പ്ലാന്‍ ഇറുക്കെ. അപ്പാ തുടക്കത്തിനുള്ള കാശ്‌......" ഫോണ്‍ ചെവിയില്‍ നിന്ന്‌ 3 അടി നീക്കി പിടിച്ചാണ് പിന്നത്തെ പോസ്.

"അപ്പന്‍ എന്തൂട്ടാ പറഞ്ഞേടാ?"

മുഖത്തൊരു വൈക്ലബ്യം.

"നീ എന്റെ മോനല്ലായിരുന്നെങ്കില്‍‍ ഞാന്‍ നിന്റെ തന്തക്ക്‌ വിളിച്ചേനേ ന്ന്‌." ബെസ്റ്റ്‌ അപ്പന്‍.

“സാരല്യ, നമുക്ക്‌ നോക്കാടാ.”

പിന്നെ എല്ലാം ചടുപിടീന്നായിരുന്നു. ആളെ കൊണ്ട് വരാമെന്ന് ഞാന്‍ ഏറ്റത്‌ റോസിലിയേച്ചീനെ മാത്രം മനസ്സില്‍ കണ്ട് കൊണ്ടായിരുന്നു. എപ്പൊ നാട്ടില്‍ പോകുമ്പഴും റോസിലിയേച്ചി പറയും “ഞാന്‍ നിന്റെ കൂടെ അങ്ങട് വരട്ടെ ടീ? ഇവിടെ ഇവറ്റോള്‍ രണ്ടെണ്ണം ഉണ്ടെങ്കിലും ഒഴക്ക് കഞ്ഞ്യെള്ളം കുടിക്കണങ്കില്‍ ഞാന്‍ തന്നെ രാവിലെ തൊട്ട് വൈന്നേരം വരെ ഓല മെടയണം.” റോസിലിയേച്ചീടെ മോന്‍ രാജന് രണ്ട് ഭാര്യമാ‍രാ. ഒന്നിന്റെ നാക്ക് എന്‍.എച്ച് 47 ആണെങ്കില്‍ മറ്റതിന്റെത്‌ മടവാള്‍ ആണ്. റോസിലിയേച്ചി എപ്പൊ ഇത് പറഞ്ഞാലും “ചേച്ചി അവിടെ വന്നിട്ട് ചെയ്യാന്‍ മാത്രം പണിയൊന്നും അവിടെ ഇല്ലെന്റെ റൊസിലിയേച്ച്യേ” എന്നും പറഞ്ഞു ഞാന്‍ പതുക്കെ ഊരാറാണ് പതിവ്‌. “എന്നാ നിന്റെ കല്യാണം കഴിഞ്ഞ് , പ്രസവം നോക്കാനെങ്കിലും നീയെന്നെ കൊണ്ടോണം ട്ടാ” എന്നും പറഞ്ഞ് റോസില്യേച്ചി ബാക്കി ഓല മെടയാന്‍ തുടങ്ങും.

അത്തവണ നാട്ടില്‍ പോയത്‌ റോസില്യേച്ച്യേ കാണാന്‍ വേണ്ടി മാത്രം. ഇത്തവണ ഞാന്‍ പോകുമ്പൊ ചേച്ചി എന്റെ കൂടെ വരോ എന്ന്‌ ചോദിച്ചപ്പൊ ആട്ടോമാറ്റിക്കായി റോസില്യേച്ചിയുടെ കണ്ണുകള്‍ എന്റെ വയറിനു മുകളിലൊരു ഉഴിച്ചില്‍.

“അയ്യൊ.. അതല്ല ചേച്ച്യേ..ഇത്‌ കുറച്ച് പാചകത്തിനാ. ചേച്ചിക്ക്‌ വരാന്‍ പറ്റോ?“
“എന്ത്‌ എടവാടായാലും ഞാന്‍ വരാം മോളേ. ഇവറ്റോള്‍ടെ മോന്തായം കാണണ്ടല്ലോ.“

അങ്ങനെ ഞാനും റോസിലിയേച്ചിയും ശബരി എക്‍സ്‌പ്രസ്സില്‍ ഹൈദരാബാദ് വന്നിറങ്ങി.

ഹൌസ് ഓണര്‍ അനുവദിച്ചു തന്ന ചായ്പ്പില്‍ അങ്ങനെ ബിരിയാണീസ് തട്ടുകട 5 വാനരന്മാരുടേയും പിന്നെ ഞങ്ങള്‍ രണ്ട് പേരുടേയും കാര്‍മ്മികത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂട്ടുകാരോടൊക്കെ പറഞ്ഞ്‌ പരസ്യം കൊടുക്കാന്‍ വാനരന്മാരെ ഏല്‍പ്പിച്ചു.

ആദ്യ ദിനം.

ഓഫീസില്‍ ഇരിക്കപ്പൊറുതി കിട്ടുന്നില്ല. ഇപ്പൊ അവിടെ ബിസിനസ്സ് പൊടി പൊടിക്കായിരിക്കും. വൈകുന്നേരം ചെല്ലുമ്പോള്‍ നിറഞ്ഞിരിക്കുന്ന പണപ്പെട്ടി. ചൂടും പുകയും കൊണ്ട് വിയര്‍ത്തിരിക്കുന്ന റോസിലിയേച്ചിയുടെ മുഖത്തുള്ള ആ നിര്‍വൃതി. ഹോ!

ഇരിപ്പുറക്കാതെ വന്നപ്പോള്‍ പതിവു പോലെ ബാഗ് ഡെസ്കില്‍ പ്രതിഷ്ഠിച്ച്‌ ഞാന്‍ മുങ്ങി.

“എങ്ങനെ ണ്ട് റോസിലിയേച്ച്യേ? ആളുകള്‍ വല്ലതും വന്നോ?”
“പിന്നേ.. പത്ത് പന്ത്രണ്ട് പേര് വന്നൂടീ. ഇണ്ടാക്ക്യേ പുട്ട് മുഴ്വോനെ തീര്‍ന്നു.”
ങെ! അപ്പോ കൊള്ളാലോ.
“അപ്പോ കാശ് കൊറെ ണ്ടാക്കീലേ കൊച്ചു കള്ളീ. നോക്കട്ടെ.”
“അതിനാരും കാശ് തന്നില്ല മോളെ. ഒക്കെ നമ്മുടെ പിള്ളാരുടെ കൂടെ വന്ന മക്കളാ. അവരടെ കയ്യീന്ന്‌ എങ്ങന്യാ കാശ് ചോദിച്ച്‌ വാങ്ങാ?”

പട്ക്കൊ! ദേ കിടക്ക്ണ്!

ഒരു സുന്ദര ബിസിനസ് സ്വപ്നത്തിന്റെ കമ്മേഴ്സ്യല്‍ ബ്രേക്ക്.

പിന്നെ മൂന്നു ദിവസം കൂടി റോസിലിയേച്ചി അപ്പവും പുട്ടും ഉണ്ടാക്കി. വാനര സുഹൃത്തുക്കള്‍, അവരുടെ മലയാളി സുഹൃത്തുക്കള്‍, മലയാളികളല്ലാത്ത-പുട്ട് കാണാന്‍ വന്നിട്ട്‌ തിന്നു പോയ-സുഹൃത്തുക്കള്‍, ഹൌസ് ഓണര്‍. എല്ലാവരും കൂടി ബിരിയാണിസ് തട്ടുകടക്ക്‌ കര്‍ട്ടന്‍ ഇട്ടു. ദിവസത്തോട്‌ ദിവസം ഒരാഴ്ചയും ഒരു ദിവസവും - ശേഷം റോസിലിയേച്ചി നാട്ടില്‍ ഓല മെടഞ്ഞു.

Thursday, August 10, 2006

പ്രകാശം പരത്തുന്നവള്‍



റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞൊരു വഴിയായിട്ടുണ്ട്. മുട്ടന്‍ മുട്ടന്‍ കുഴികളെ അതി വിദഗ്ദമായി ഒഴിവാക്കി കൊണ്ട് ഡ്രൈവര്‍ ചേട്ടന്‍ വണ്ടിയോടിക്കുമ്പോള്‍, ഓരോ കുഴിക്കും ഓരോന്നെന്ന കണക്കില്‍ അച്ഛന്‍ സര്‍ക്കാരിനെ ചീത്ത വിളിക്കുന്നുമുണ്ട്‌‍ . അമ്മക്കുറക്കം തന്നെ ഉലകം. ഞാനാണെങ്കില്‍ ആദ്യമായി മറ്റൊരു ബൂലോഗിയെ കാണാന്‍ പോകുന്നതിന്റെ ടെന്‍ഷനില്‍. കണ്ടാല്‍ എങ്ങനെ ഇരിക്കും, മനുഷ്യനെപ്പോലെ ഒക്കെ തന്നെ ആകുമോ ആവോ എന്നൊക്കെ ആലോചിച്ച്‌ നഖത്തിന്റെ നീളം കുറഞ്ഞു കൊണ്ടിരുന്നു.

അപ്പോഴാണ് ഫോണ്‍.
“കുഞ്ഞീ, നീ എപ്പഴാ വരുന്നെ? ഇവിടെ വേറൊരു ബൂലോഗന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ആ ആളുള്ളപ്പൊ വരാന്‍ നിനക്ക്‌ പ്രശ്നമുണ്ടോ?

ഓഹൊ!! അപ്പൊ രണ്ട് ബൂലോഗവാസികളെ ഒരുമിച്ചു കാ‍ണാനാണ് പോകുന്നത്‌. കൊള്ളാം!

നല്ലൊരു കഥാകാരനാണ്. ഒന്നു കണ്ട് കളയാം. പ്രശ്നമില്ല എന്ന് മറുപടി കൊടുത്തു.

കുഴികളെല്ലാം എണ്ണിക്കഴിഞ്ഞപ്പോള്‍ കോളേജിനു മുന്നില്‍ വണ്ടി നിന്നു. എന്നെയും അമ്മയെയും അവിടെ ലഗേജ് ഇറക്കി അച്ഛന്‍ ഗഡി സ്ഥലം കാലിയാക്കി.

ഗേറ്റില്‍ കാലുകുത്തിയതും പരിവാരങ്ങള്‍ ഓടിയെത്തി. പുസ്തക പ്രദര്‍ശനം ദാ അവിടെ, ചരിത്ര പ്രദര്‍ശനം ദേ ഇവിടെ ഇതിനു മുകളില്‍...

“അതെയ്, ഇതൊക്കെ ഞാന്‍ കണ്ടോളാം. എനിക്ക് ...ടീച്ചറെ ഒന്ന് കാണണം. ഞാന്‍ സുഹൃത്താണ്.“

മുണ്ടാണുടുത്തിരുന്നതെങ്കില്‍ ആ കുട്ടി അതിന്റെ മടക്കിക്കുത്തഴിച്ചിട്ടേനെ. എന്നിട്ടും ആ പെണ്‍കുട്ടി അതിനെക്കൊണ്ടാവുന്ന വിധം അഡ്ജസ്റ്റ് ചെയ്തു. ചുരിദാറിന്റെ ഷാള്‍ ഒതുക്കി പിടിച്ചു ബഹുമാനം കാണിക്കുന്ന ആ ആക്ഷന്‍.

“ടീച്ചര്‍ ദേ ഇപ്പൊ പുറത്തു പോയതാ, ഇപ്പൊ വരും. ഇവിടെ ഇരിക്കാം”.

മറ്റേ ബൂലോഗനെയും കൊണ്ട് പുറത്തേക്കിറങ്ങിയതാണെന്നു മനസ്സിലായി. എന്നാല്‍ പിന്നെ അതു വരെ ചരിത്ര പ്രദര്‍ശനം ദര്‍ശിക്കം എന്ന്‌ കരുതി. ദാ ഫോണ്‍.

“മോളുട്ടീ, നീ എതിയോ? എവിടെയാ?”

“ഞാന്‍ ദേ ഈ ചരിത്ര പ്രദര്‍ശന...”. ടക്. ഫോണ്‍ കട്ട്.

ആളിവിടെ അടുത്തെത്തിയിട്ടുണ്ട്‌ എന്ന് മനസ്സിലായി. പുറത്തേക്കിറങ്ങിയപ്പോള്‍ അതാ നമ്മുടെ താരം. ചുറ്റും ഒരു പറ്റം മാന്‍പേടകളും. ഒപ്പം വഴി തെറ്റി വന്ന കുട്ടിയെ പോലെ അരിഗോണിയുടെ കഥാകാരനും. അതാ ടീച്ചര്‍ എന്നെ കണ്ടു കഴിഞ്ഞു. ഓടി വരലും കെട്ടിപിടിക്കലും എപ്പൊ കഴിഞ്ഞു?

കസവുള്ള കേരള സാരിയില്‍ ഒരു സുന്ദരി ടീച്ചര്‍. ചടുലമായ ഒരോ നീക്കങ്ങള്‍. ഈ നിമിഷം ഇവിടെ ഗേറ്റിനടുത്ത്, അടുത്ത നിമിഷം അവിടെ റിസപ്‌ഷനില്‍. അതിനടുത്ത നിമിഷം കാന്റീനില്‍. കാലില്‍ ചെരുപ്പില്ല. കയ്യില്‍ ഒരു സെല്‍ ഫോണ്‍. കൈത്തണ്ടയില്‍ നിറയെ വര്‍ണ്ണനൂലുകള്‍. ആയിരം നാവ്‌. എന്നോട് തല്ലുപിടിക്കുന്നു, എന്റെ അമ്മയോട് കുശലം പറയുന്നു, ഫോണില്‍ മറ്റൊരു ബൂലോഗനോട്‌ വര്‍താനം പറയുന്നു, ഇടയില്‍ “മിസ്സ്, ഇതെന്ത ചെയ്യണ്ടെ മിസ്സ്” എന്ന് ചോദിച്ചു വന്ന സംശയക്കുട്ടിയോട് “അത്‌ അവിടെ ചെന്ന്‌ അങ്ങനെ ചെയ്യമ്മൂ” എന്ന്‌ നിര്‍ദ്ദേശിക്കുന്നു.

ഹൌ!! ഇതെന്തൊരു ജീവി!!

“നിങ്ങള്‍ ഈ പുസ്തകങ്ങള്‍ കാണൂ, ഞാന്‍ ഇവനെ ഒന്ന് വിട്ടിട്ടു വരാം.“ അരിഗോണിക്കാരന്‍ പോകാന്‍ തയ്യാറെടുക്കുന്നു.

ഞങ്ങള്‍ പുസ്തക ലോകത്തേക്കിറങ്ങി. നല്ല ഒരു സംരംഭം. ഒരുപാട് പുസ്തകങ്ങള്‍. മലയാളത്തിലെ ഒട്ടു മിക്ക പബ്ലിഷര്‍മാരും ഉണ്ട്‌. എല്ലാം ഈ സൂക്ഷ്മ രൂപിണിയാല്‍ സംഘടിപ്പിക്കപ്പെട്ടത്‌. കുറെ പുസ്തകങ്ങള്‍ വാങ്ങി. എന്നേക്കാള്‍ ആര്‍ത്തി അമ്മക്ക്‌. ബസ്സിലെ രണ്ട് സ്‌റ്റെപ്പ് കയറുമ്പഴേക്കും വാതം കോച്ചുന്ന ആള്‍ക്ക്‌, ഇവിടത്തെ രണ്ടും മൂന്നും നിലകള്‍ നോ പ്രോബ്ലം!

വീണ്ടും ഫോണ്‍. “മോളുട്ടീ നിങ്ങള്‍ എവിടെയാ?”
“ഞങ്ങള്‍ ഈ മാതൃഭൂമീടെ..” ടക്. ഒരേയൊരു മിനിട്ട്. നമ്മുടെ ആളിതാ മുന്നില്‍.

“വാ നമുക്കൊരു ചായ കുടിക്കാം.“
വേണ്ട ചേച്ചീ എന്ന് ഞാന്‍ പറയുന്നതിന് മുന്‍പ് കാന്റീനിന്റെ പടിയിലെത്തി.

“ദേ ഇതാണെന്റെ ചിന്നു, എന്റെ മോളാ, പിന്നെ ദേ ഇത് അഞ്ജു, ഇവളുണ്ടല്ലൊ, നമ്മുടെ മറ്റേ ബൂലോഗന്‍ ഇന്നിവിദെ വരും എന്ന്‌ ഇന്നലെ സ്വപ്നം കണ്ടത്രേ. പിന്നെ ഇത് ചീതു, ഇവള്‍ എന്റെ ബ്ളോഗില്‍ ഉണ്ട്‌. ഇതാണ് വിനീത, ഇവള്‍ അസ്സല്‍ പാട്ടുകാരിയാ, അയ്യോ... ഇതാരാ...”

രണ്ട്‌ കയ്യും നീട്ടുന്നത് കണ്ടൂ. പിന്നെ കണ്ടത്‌ ഒരു പ്രായമായ സ്ത്രീയുടെ കൂടെ.

“എന്റെ ടീച്ചറാ”
ടീച്ചറുടെ ടീച്ചര്‍, കുട്ടികള്‍ക്ക്‌ കൌതുകം.

അതിനിടയില്‍ ചേച്ചിയുടെ സെല്‍ ഫോണില്‍ ഒരു കുട്ടി- “അങ്കിള്‍, അങ്കിള്‍ വരുമ്പോ കഴിക്കാന്‍ ബര്‍ഗര്‍ പറയണോ, വെജ്‌റോള്‍ പറയണോ?”
ചേച്ചിയുടെ വക്കീലദ്ദേഹം കുട്ടികളുടെ അങ്കിള്‍.

എന്റെ കണ്ണുകളില്‍ അത്ഭുതം. ഇങ്ങനെയും ഒരാള്‍. ചുറ്റും ഈച്ച പോലെ പറ്റിക്കൂടിയിരിക്കുന്ന ഓരൊ കുട്ടിയും മിസ്സ് മിസ്സ് എന്ന്‌ വിളിച്ചാണ് കലപില കൂട്ടുന്നതെങ്കിലും ആ ഓരൊ വിളിയും‍ അമ്മേ എന്നാണ് എന്ന് എനിക്ക്‌ മനസ്സിലാകുന്നു. ഓരൊരുത്തരും ഈ ടീച്ചറുടെ മടിയിലാണ്, ഹൃദയത്തിലാണ്. കാന്റീനില്‍ ചെലവഴിച്ച ആ അഞ്ച് മിനിട്ടില്‍, ഗേറ്റിലേക്ക് നടക്കുന്ന നിമിഷങ്ങളില്‍, ഗേറ്റില്‍ വെച്ച്‌ സന്ധ്യ എന്ന കുട്ടിയെക്കൊണ്ട്‌ മനോഹരമായ ഒരു പാട്ടു പാടി ഞങ്ങളെ കേള്‍പ്പിച്ചപ്പോള്‍ ഒക്കെ ഞാന്‍ അറിഞ്ഞു, ബൂലോഗത്തില്‍ അരുമായി സംസാരിച്ചാലും, ഈ ചേച്ചി പ്രതിപാദ്യ വിഷയമായി വരുമ്പോള്‍ സ്വന്തം ചേച്ചിയെക്കുറിച്ചെന്ന വണ്ണം അവരെല്ലാം വികാരാധീനരാകുന്നത്‌ എന്തുകൊണ്ടെന്ന്‌.

ഒരു തുള്ളിക്കൊരു കടല്‍ തിരിച്ചു തരുന്ന ഈ ചേച്ചിയെ പോലെ ഈ ചേച്ചി മാത്രം.

യാത്ര പറയും നേരം ഒരു ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി “ദാ, ഇവരെ ആ കല്യാണില്‍ ഒന്നു വിട്ടേക്കു”. മനസ്സില്‍ ഒരു കുഞ്ഞു സങ്കടം.

ഓട്ടോറിക്ഷക്ക്‌ പിന്നില്‍ ചേച്ചി ചെറുതായപ്പോള്‍ എനിക്കൊരു സന്ദേശം വന്നതായി മൊബൈല്‍ ഫോണ്‍ അറിയിച്ചു. തുറന്നു നോക്കാതെ തന്നെ ഞാനത് വായിച്ചു.

“ലവ് യു മോളൂട്ടീ”

Thursday, August 03, 2006

ജീവിതത്തില്‍ സംഭവിക്കുന്നവ

ആ ഡബിള്‍ ബെഡ്‌ റൂം ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നിരങ്ങുന്ന ഭീമന്‍ പക്ഷികളെ കൈ കൊണ്ട് തൊടാമെന്ന്‌ തോന്നും. അത്രയ്ക്കടുത്തു കൂടെയാണ് അവ പറന്നിറങ്ങുന്നത്‌.

ഈ ഒറ്റക്കാരണം കൊണ്ട് മാത്രമാണ് സിറ്റിക്കുള്ളില്‍ ഇത്ര നല്ലൊരു ഫ്ളാറ്റ് ഇത്രയും കുറഞ്ഞ വാടകക്ക്‌ അവര്‍ക്ക് ലഭിച്ചത്‌. ഈ കാരണം കൊണ്ട് തന്നെയാണ് വീട്ടുടമസ്ഥന്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാടക കൂട്ടി ചോദിക്കാത്തതും. കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള അവയുടെ പോക്കു വരവുകള്‍ മനുവിനും അനിതക്കും കാതിനിണക്കം വന്നു കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ തന്നെ രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് വന്ന്‌ പകല്‍ മുഴുവന്‍ ഉറങ്ങുന്ന മനുവിനും, പകല്‍ മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത പ്രൊജക്റ്റ് ഷെഡ്യൂളുകളോട് മല്ലിട്ട് വൈകി കൂടണയുന്ന അനിതക്കും ഈ ഇരമ്പങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍ സമയവുമില്ലായിരുന്നു.

കണക്കു പുസ്തകത്തില്‍, പാല്‍ക്കരന് കൊടുത്ത ഇരുനൂറ്റി നാല്പത്തഞ്ച് രൂപ റൌണ്ട് ചെയ്ത് ഇരുനൂറ്റി അമ്പതായി മനുവിന്റെ പേരിന് നേര്‍ക്ക് കണ്ടത് ചോദിക്കാന്‍ അനിത മറന്നു പോയത് ഈ സമയമില്ലായ്മ മൂലമാണ്. ഇസ്തിരിക്കാരന്റെ പക്കല്‍ നിന്ന്‌ അനിത വാങ്ങിക്കൊണ്ട് വന്ന തുണികളില്‍ മനുവിന്റെ ഒരു ഷര്‍ട്ട് കുറവായിരുന്നത് അനിതയോട് ചോദിക്കാന്‍ മനുവിനും സമയം കിട്ടിയില്ല. പിന്നെപ്പഴൊ ഓര്‍മ്മ വന്നപ്പോഴേക്കും ഇസ്തിരിക്കാരന്‍ തന്നെ അത്‌ തിരികെയെത്തിച്ചിരുന്നു.

അന്ന് രാത്രി, ഷിഫ്റ്റിനിടയില്‍ ഒരു ബ്രേക്കെടുക്കാന്‍ തുടങ്ങുമ്പോഴാണ് മനുവിന്റെ മൊബൈല്‍ ഫോണില്‍ അനിതയുടെ മെസേജ് തെളിഞ്ഞത്‌.

“ഐ ഗോട്ട് എ ബെറ്റെര്‍ ഓഫര്‍ ഇന്‍ ഡല്‍ഹി. ഐ വില്‍ ബി ലീവിങ്ങ് ദിസ് സാറ്റര്‍ഡെ”.

ചായ കുടിക്കാനെണീറ്റ മനു കസേരയില്‍ അമര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് എക്സ്‌പ്ലോറെറിന്റെ ഫെവരിറ്റ്സില്‍ നിന്ന് സിറ്റി ക്ലാസ്സിഫൈഡ്‌സ്.കോം തുറക്കുന്ന സമയം കൊണ്ട് അവന്‍ മറുപടി ടൈപ്പ് ചെയ്തു.

“ഓക്കെ. വിഷ് യു ഗുഡ് ലക്ക്.”

പിന്നെ കീബോര്‍ഡില്‍ വിരലുകളമര്‍ന്നു.
“ലുക്കിങ്ങ് ഫോര്‍ എ പെഴ്‌സണ്‍ ടു ഷെയര്‍ ടു ബെഡ് റൂം അപാര്‍ട്ട്മെന്റ്”

Wednesday, July 12, 2006

കള്ളന്‍ വെള്ളമടിച്ചതെന്തിന്‌?

ദുബായി പ്രൊജക്റ്റ്‌ കഴിഞ്ഞ്‌, അഛന്‍ കുറച്ച്‌ നാള്‍ ജോലിയില്ലാതെ "ബെഞ്ചില്‍" ആയത്‌ മൂലം തറവാട്‌ എന്ന കുത്തക മള്‍ടി നാഷണല്‍ കമ്പനിയില്‍ ഉടലെടുത്ത വലിയഛ മേധാവിത്വം, കുത്തിത്തിരുപ്പ്‌, തന്മൂലം അമ്മ ഡെയ്‌ലി ബേസിസില്‍ ഉല്‍പാദിപ്പിച്ചു കൊണ്ടിരുന്ന കണ്ണീര്‍ കൊണ്ടുള്ള പ്രളയം, എന്നിവയെല്ലാം കൊണ്ട്‌ അഛന്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ രാജി കത്ത്‌ സമര്‍പ്പിച്ച്‌ സ്വന്തമായി വാടകയ്ക്‌ ഒരു കൊച്ചു പ്രൈവറ്റ്‌ ലിമിറ്റഡ്‌ തുടങ്ങി.

ചട്ടി,ചട്ടുകം,കുട്ട, കലം ഇത്യാദി ബേസിക്‌ റിസോഴ്സസ്‌ അഛനും അമ്മയും കൂടി സംഘടിപ്പിച്ച്‌ ആദ്യമായി ആ വീട്ടില്‍ തീ പുകഞ്ഞപ്പോള്‍ അമ്മയുടെ കണ്ണില്‍ വെള്ളം നിറഞ്ഞത്‌ പുക കണ്ണില്‍ പോയിട്ടാണെന്ന്‌ വിചാരിക്കാനുള്ള പ്രായമേ അന്നെനിക്കായിരുന്നുള്ളു.

മൂന്ന്‌ വഴികള്‍ കൂടുന്ന T ജങ്ക്ഷനില്‍ T യുടെ തലക്കു മുകളില്‍ ഒത്ത നടുക്ക്‌ ആ വാടക വീട്‌. T യുടെ ഇടത്‌ ആന്റ്‌ വലത്‌ കോര്‍ണറുകളില്‍ യഥാക്രമം ജയേട്ടന്റെ ചായപീടിക, ഒരു കൊച്ച്‌ കപ്പോള. അമ്മയുടെ സ്കൂളില്‍ നിന്ന്‌ നടക്കബിള്‍ ദൂരം, എന്റെ സ്കൂളിലേക്കൊരു ഓട്ടത്തിനുള്ള ദൂരം. വാടകയും കുറവ്‌. ഇതൊക്കെയായിരുന്നു ബേസിക്‌ ആകര്‍ഷണങ്ങള്‍.

സ്ഥലത്തെ കോളേജ്‌ എന്ന്‌ നാട്ടുകാര്‍ കളിയാക്കി വിളിക്കുന്ന യു.പി. സ്ക്കൂളിലെ ടീച്ചറും കുടുംബവും താമസത്തിനെത്തിയപ്പൊ ജയേട്ടന്റെ ചായ പീടികയില്‍ നിന്ന്‌ വന്നു ചായ ആന്റ്‌ ബോണ്ട. വടക്കേലെ കൊച്ചു മറിയം വക അച്ചപ്പം. കൊച്ചു മറിയത്തിന്റെ അപ്പന്‍, റിട്ടയേഡ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ അപ്പാപ്പന്റെ വക "മക്കളേ, ഇവിടെ ഒന്നിനും ഒരു പ്രശ്നോം ഒണ്ടാവില്ല നിങ്ങക്ക്‌ ഈ അപ്പാപ്പന്‍ ഉള്ളപ്പോള്‍" എന്ന പ്രസ്താവന. പ്രസ്താവന നടത്തിയതിന്റെ ക്ഷീണത്തില്‍ രണ്ട്‌ കഠോര ചുമയും, അതിന്റെ എഫ്ഫെക്റ്റില്‍ കൃഷ്ണന്‍കുട്ടി നായര്‍ മോഡലില്‍ ഒരാട്ടവും. കൊച്ചു മറിയം വന്ന്‌ "അപ്പാ.." എന്നും പറഞ്ഞ്‌ താങ്ങിയത്‌ കൊണ്ട്‌ പോലീസപ്പാപ്പന്‍ നിലം പറ്റിയില്ല. പടിഞ്ഞാറെയിലെ പ്രേമാന്റി, കാനന ഛായ ഇല്ലാത്തതു കൊണ്ട്‌ അപ്പുറത്തെ പൊന്മാണിക്കാരുടെ പറമ്പില്‍ ആടു മേക്കാന്‍ പോയി വരുന്ന വഴി വീട്ടില്‍ കയറി ഡെയ്‌ലി നാഴി പാല്‍ കച്ചോടവും, കേട്ടറിഞ്ഞ്‌ സ്ഥലത്തെ പ്രധാന കിളക്കാരന്‍ കൃഷ്‌ണേട്ടന്റെ ഭാര്യ കാര്‍ത്തു ചേച്ചി ഓടിവന്ന്‌ മുറ്റമടി കരാറും അമ്മയുമായി ഒറപ്പിച്ചു.

സെറ്റിങ്ങ്സ്‌ ഒക്കെ റെഡിയായി. മുന്നിലെ കപ്പോളയില്‍ ഒരു മെഴുകു തിരിയും കുറച്ചും കൂടി അപ്പുറത്തെ പത്യാല അമ്പലത്തില്‍ ഒരു വെറും തിരിയും കത്തിച്ച്‌ അങ്ങനെ ഞങ്ങള്‍ അവിടെ താമസം തുടങ്ങി. ഇത്‌ കൊള്ളാലൊ സെറ്റപ്പ്‌ എന്ന്‌ എനിക്കും തോന്നി തുടങ്ങി. അമ്മ സ്കൂള്‍ വിട്ട്‌ വരുമ്പൊ മിക്കവാറും ദിവസം ബേക്കറി പലഹാരം. പിന്നെ 3 നേരവും ഞങ്ങടെ ഇഷ്ടത്തിനുള്ള ഭക്ഷണം. മിക്കവാറും ദിവസങ്ങളില്‍ കാണാന്‍ വരുമ്പോള്‍ അമ്മഛന്‍ (അമ്മയുടെ അഛന്‍) തരുന്ന നാരങ്ങ മുട്ടായികള്‍. സ്കൂളില്‍ പോകാന്‍ ബസില്‍ ഇടി കൂടണ്ട. ഒരുമിച്ച്‌ നടന്ന്‌ പോകാന്‍ ഇഷ്ടം പോലെ ലോക്കല്‍ ടീംസ്‌.

താമസം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞില്ല. അഛന്‌ വിസ വന്നു, ഖത്തറിലേക്ക്‌. രണ്ടാഴ്ചക്കുള്ളില്‍ പോകുകയും വേണം. അമ്മയുടെ മുഖത്ത്‌ സന്തോഷം, സങ്കടം പിന്നെ എന്തൊക്കെയോ..

"ഞാന്‍ പറഞ്ഞില്ലേ ഈ വീട്‌ നല്ല കുരുത്തമുള്ള വീടാന്ന്‌. ഇനിയിപ്പൊ എല്ലാം ശരിയാവും." -വീടിന്റെ ഓണര്‍ പോസ്റ്റ്‌മാന്‍ ജോസപ്പേട്ടന്‍.

"ചേട്ടന്‍ ഒന്നും പേടിക്കണ്ട ചേട്ടാ.. ഞങ്ങളൊക്കെ ഇവിടെ ഇല്ലേ, ടീച്ചര്‍ക്ക്‌ കൂട്ടിന്‌" - കൊച്ചു മറിയം.

"മോനേ, നീ ധൈര്യായിട്ട്‌ പോയിട്ട്‌ വാടാ.. ഒന്നും പേടിക്കണ്ട. വാടാനപ്പള്ളി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഞാനുള്ളപ്പോ ഒരു പ്രശ്നവും ഒണ്ടാവില്ല.. ഘൊ.. ഘൊ.." -പോലീസപ്പാപ്പന്‍.

അഛനും അമ്മക്കും കൊടുക്കാന്‍ കൊണ്ടുവന്ന ധൈര്യത്തിന്റെ ഹോള്‍സെയില്‍ മേള അങ്ങനെ നാട്ടുകാരുടെ വക.

ഈ ബള്‍ക്ക്‌ സപ്പോര്‍ട്ടില്‍ മനം കുളിര്‍ത്ത്‌ അമ്മയെയും രണ്ട്‌ പിഞ്ച്‌ കുഞ്ഞുങ്ങളെയും നാട്ടുകാരെ ഏല്‍പ്പിച്ച്‌ അഛന്‍ ഖത്തറിലേക്ക്‌ പറന്നു.

അങ്ങനെ കുറച്ചു കാലം കഴിഞ്ഞു.ഖത്തര്‍ മണി വന്നു തുടങ്ങിയപ്പോള്‍ അഛന്റെ വീട്ടില്‍ നിന്ന്‌ വീണ്ടും സുഖാന്വേഷണങ്ങള്‍ എത്താന്‍ തുടങ്ങി. തറവാട്ടിലേക്ക്‌ തിരിച്ച്‌ ചെല്ലാനുള്ള ക്ഷണം പോലും വന്നു. അമ്മ യഥാസമയം അഛനെ അറിയിക്കുകയും, അഛന്റെ നിര്‍ദ്ദേശ പ്രകാരം അമ്മയത്‌ സ്നേഹപൂര്‍വം നിരസിക്കുകയും ചെയ്തു.

അന്നൊരു ശനിയാഴ്ചയായിരുന്നു. പിറ്റേ ദിവസം ഈസ്റ്റര്‍. ഞാനും അനിയത്തിയും നേരത്തെ കിടന്നു. അമ്മ സിറ്റിംഗ്‌ റൂമിലിരുന്ന്‌ വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പര്‍ നോക്കുന്നത്‌ കണ്ടാണ്‌ ഞാന്‍ കിടക്കാന്‍ പോയത്‌. ഒറ്റ വാക്കുത്തരങ്ങള്‍ നോക്കുന്ന പണി അമ്മ എന്നെ ഏല്‍പ്പിക്കാറുണ്ടായിരുന്നു. എന്റെ അമ്മാവന്റെ മകന്‍ അമ്മയുടെ ക്ലാസ്സിലാണ്‌ പഠിച്ചിരുന്നത്‌. ഞാനും അവനും തമ്മിലുള്ള ഡീല്‍ പ്രകാരം അവന്‍ തെറ്റി എഴുതിയ ഒറ്റ വാക്കുത്തരങ്ങള്‍ അവന്‍ തന്നെ കൊണ്ടു തന്ന പേന കൊണ്ട്‌ ഞാന്‍ അവന്റെ കയ്യക്ഷരത്തില്‍ തിരുത്തി എഴുതിയിട്ടുണ്ടായിരുന്നു. അത്‌ അമ്മ കണ്ടു പിടിച്ചാലോ എന്ന ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നു തന്നെ ഉറക്കം പിടിച്ചു. പിറ്റേ ദിവസം കൊച്ചു മറിയത്തിന്റെ വീട്ടില്‍ നിന്ന്‌ പാര്‍സല്‍ വരാന്‍ പോകുന്ന അപ്പവും ചിക്കനും ഒക്കെ സ്വപ്നത്തില്‍ കണ്ടു കൊണ്ടിരുന്ന ഞാന്‍ അമ്മയുടെ അലറിക്കരച്ചില്‍ കേട്ടു കൊണ്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌.

"അയ്യ്യൊ...കള്ളന്‍.. കള്ളന്‍.. ഓടിവരണേ..അയ്യൊ... കാലമാടന്‍.."തെ--", പ--"

അമ്മ നിന്ന്‌ കാറുകയാണ്‌. ബെഡ്‌ റൂമിന്റെ തുറന്നു കിടന്ന വാതിലിലൂടെ സിറ്റിംഗ്‌ റൂമിലേക്ക്‌ നോക്കിയിട്ടാണ്‌ അമ്മയുടെ അലര്‍ച്ച. അതു കേട്ട്‌ അതിലും ഉച്ചത്തില്‍ അനിയത്തി തുറന്നു അവളുടെ സൌണ്ട്‌ ബോക്‌സ്‌. ആകെ കൂടി ബഹള മയം. എന്റെ കാര്യമാണെങ്കില്‍ പറയണ്ട. ധൈര്യശാലിയായ എന്റെ കാലുകള്‍ക്കിടയിലൂടെ മൂത്രത്തിന്റെ ചൂട്‌ പതുക്കെ താഴോട്ട്‌. പതുക്കെ കിടക്കയില്‍ നിന്ന്‌ എണീറ്റ്‌ അമ്മയുടെ അടുത്തേക്ക്‌ നടക്കാന്‍ തുടങ്ങിയ എന്റെ കാലുകള്‍ താഴെ വെള്ളത്തിലാണ്‌ തൊട്ടത്‌. ഇത്രേം മൂത്രമോ എന്ന്‌ വണ്ടറടിച്ച എനിക്ക്‌ പതുക്കെ മനസ്സിലായി, വീട്‌ നിറയെ വെള്ളമാണ്‌!!. മുന്നിലത്തെ മുറി നിറഞ്ഞ്‌ അതിന്റെ കട്ടിളപ്പടി കടന്ന്‌ ഞങ്ങള്‍ കിടക്കുന്ന മുറി നിറയാന്‍ തുടങ്ങിയിരിക്കുന്നു. ഒന്നും മനസ്സിലാവാതെ ഞാനും എന്റെ വോളിയം മാക്സിമത്തിലാക്കി.

അപ്പഴേക്കും ഗേറ്റിനു പുറത്ത്‌ ആളു കൂടി. "ടീച്ചറേ.. എന്തു പറ്റി? കതകു തുറക്ക്‌.. ഞങ്ങള്‍ ഒക്കെ ഉണ്ട്‌ ഇവിടെ..പേടിക്കണ്ട..ഗേറ്റ്‌ തുറക്ക്‌.. എന്താ കാര്യം??"

അപ്പോ അമ്മയുടെ ഡയലോഗ്‌.."ഇല്ലാ.. ഞാന്‍ തുറക്കില്ല.. നിങ്ങള്‍ ഒക്കെ ഗേറ്റിനു പുറത്താ.. കള്ളനുണ്ട്‌ മുറ്റത്ത്‌.."

ആരൊക്കെയോ ഗേറ്റ്‌ ചാടുന്ന ഒച്ച കേട്ടു.. "ടീച്ചറെ, ഇനി വാതില്‍ തുറക്ക്‌.." കൊച്ചു മറിയത്തിന്റെ മോന്‍ ജോയി-ടെ ഒച്ച. അമ്മ വീടിനുള്ളിലെ വെള്ളത്തിലൂടെ നടന്ന്‌ ചെന്ന്‌ ലൈറ്റിട്ടു, വാതില്‍ തുറന്നതും, വാതില്‍ക്കല്‍ നിന്നിരുന്ന ജോയി ചേട്ടന്‍ ഒറ്റ ചാട്ടം.. വാതില്‍ തുറന്നപ്പൊള്‍ ഫ്രീ ആയ വെള്ളം ഏനാമാവ്‌ ബണ്ട്‌ തുറന്ന പോലെ ജോയി ചേട്ടന്റെ മേലേക്ക്‌.. വീടിനുള്ളില്‍, കണ്ടശ്ശാംകടവ് വള്ളം കളി നടത്താനുള്ളത്ര വെള്ളം. വെള്ളത്തില്‍ കട്ടമരം പോലെ ഒഴുകി നടക്കുന്ന അനിയത്തിയുടെ പ്ലാസ്റ്റിക്‌ പാവ, അമ്മ നോക്കി മുഴുവനാക്കാത്ത പരീക്ഷ പേപ്പറിന്റെ ചില കെട്ടുകള്‍...

"അയ്‌ ,ഇതെന്തൂട്ടാ ടീച്ചറേ ഇത്‌?" - അപ്പഴേക്കും ഗേറ്റ്‌ കടന്ന്‌ വന്ന പോലീസപ്പാപ്പന്‍.

"കള്ളന്‍ വെള്ളമടിച്ചതാ അപ്പാപ്പാ" -അമ്മ

അവിടെ കൂടിയ എല്ലവരുടെയും മുഖത്ത്‌ ക്വൊസ്റ്റ്യന്‍ മാര്‍ക്ക്‌.

തദനന്തരം അമ്മ പറഞ്ഞ കഥ ഇങ്ങനെ.

അമ്മ പേപ്പര്‍ നോട്ടം കഴിഞ്ഞ്‌ കിടന്നപ്പോ ഒരു പന്ത്രണ്ട്‌- പന്ത്രണ്ടര. കിടന്നപ്പഴേ ഉറങ്ങി. കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടുണര്‍ന്ന്‌ ചെവി വട്ടം പിടിച്ചപ്പോള്‍ മഴ പെയ്യുകയാണോ എന്ന്‌ തോന്നിത്രെ. ഈ ഏപ്രില്‍ മാസത്തില്‍ മഴയൊ എന്ന്‌ വിചാരിച്ച്‌ വെറുതെ എഴുന്നേറ്റപ്പോള്‍ കാല്‍ കുത്തിയത്‌ വെള്ളത്തില്‍. വീട്‌ ചോരുകയാണോ എന്നു സംശയിച്ച്‌ ലൈറ്റ്‌ ഇടാനായി വാതിലിനടുത്തു ചെന്നപ്പോള്‍ വെള്ളത്തിന്റെ ശബ്ദം കുറച്ചു കൂടി ഉച്ചത്തിലായി. ചാരിയ വാതിലിനിടയിലൂടെ സിറ്റിംഗ്‌ റൂമിലേക്ക്‌ നോക്കിയപ്പോള്‍ അരണ്ട വെളിച്ചത്തില്‍ അമ്മ കണ്ടു.. തുറന്ന്‌ കിടന്ന ജനലിനു പുറത്ത്‌ അമ്മയെ നോക്കി കൊണ്ട്‌ ഒരു തല. ആ നിമിഷത്തിലാണ്‌ അമ്മ അലറി കരഞ്ഞത്‌. പിന്നീട്‌ നടന്നതാണ്‌ നേരത്തെ പറഞ്ഞത്‌.

മുറ്റത്തുള്ള പൈപ്പില്‍ ഹോസ്‌ കുത്തി വീടിനുള്ളിലേക്ക്‌ വെള്ളമടിക്കുകയാണ്‌ കള്ളനദ്ദ്യേം ചെയ്തത്‌ എന്ന്‌ പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി. അമ്മയുടെ അലറലിനും, നാട്ടുകാരുടെ പാഞ്ഞുള്ള വരവിനും ഇടയില്‍ കിട്ടിയ അഞ്ചു നിമിഷത്തില്‍ കള്ളന്‍സ്‌ പിന്നിലെ മതില്‍ എടുത്തു ചാടി സ്കൂട്ടായി.

കള്ളന്‍സ്‌ നിന്ന്‌ വെള്ളമടിച്ച ജനലിന്‌ നേരെ മുകളിലാണ്‌ വീട്ടിലെ ഇലക്റ്റ്രിസിറ്റി ഫ്യൂസ്‌. അത്‌ സിമ്പിളായി ഊരുന്നതിനു പകരം, ലൈറ്റ്‌ ഇട്ടാല്‍ കമ്പ്ലീറ്റ്‌ കറന്റ്‌ പോകാന്‍ വേണ്ടി, പുറത്തുള്ള കുളിമുറിക്കുള്ളിലെ ബള്‍ബിന്റെ ഹോള്‍ഡറിനുള്ളില്‍ അദ്ദേഹമൊരു 25 പൈസ തുട്ടു വെച്ചിരുന്നു. ഈ ബഹളത്തിടക്ക്‌ കള്ളന്‍ ഇനി ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടൊ എന്ന്‌ നോക്കാന്‍ ചെന്ന ജോയി ചേട്ടന്‍ ആ ലൈറ്റ്‌ ഇട്ടപ്പോള്‍ ആ ലൈന്‍ മാത്രം അടിച്ചു പോയി. ആ കുളിമുറിയും അതിനോടു ചേര്‍ന്ന കക്കൂസും മാത്രമായിരുന്നു ആ ലൈനില്‍. നല്ല ബുദ്ധിയുള്ള കള്ളന്‍!!

പിറ്റേ ദിവസം നാട്ടുകാരിതൊരു ഉത്സവമാക്കി. കള്ളന്‍ വെള്ളമടിച്ചത്‌ കാണാന്‍ നാട്ടുകാരുടെ തിക്കും തിരക്കും. ക്യു പാലിക്കാത്തവരെ വിരട്ടാന്‍ പോലീസപ്പാപ്പന്റെ ഘോ..ഘോ. എന്നിട്ടൊരു ആത്മഗതവും- "ശ്ശോ.. ഞാനൊന്ന്‌ ഒറങ്ങിപ്പോയി. ഇല്ലെങ്കില്‍ ഒരുത്തനും ഈ വഴിക്ക്‌ അടുക്കില്ലായിരുന്നു."

മുറിക്കുള്ളിലെ വെള്ളം അടിച്ചു കളയാന്‍ അമ്മ ശ്രമിക്കുമ്പോള്‍, "എല്ലാവരും കണ്ടിട്ടു കളഞ്ഞാ മതി ടീച്ചറേ" എന്ന്‌ കൊച്ചു മറിയം. പുതിയതായി എത്തുന്നവരോട്‌ ദൃക്‌സാക്ഷി വിവരണവും കൊച്ചു മറിയത്തിന്റെ വക. ജയേട്ടന്റെ ചായ പീടികയില്‍ ചര്‍ച്ച, തര്‍ക്കം - "എന്നാലും ആ കള്ളന്‍ വെള്ളമടിച്ചതെന്തിന്‌?"

വര്‍ഷം കുറെ കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ സ്വന്തം വീട്‌ വെച്ച്‌ വേറെ സ്ഥലത്താണ്‌ താമസം. ഇപ്പഴും ഏതെങ്കിലും വീട്ടില്‍ കള്ളന്‍ കയറിയ കാര്യം ആരെങ്കിലും പറഞ്ഞാല്‍ അമ്മ തുടങ്ങും, "അപ്പൊ ഞങ്ങടോടെ കള്ളന്‍ വന്ന കഥ കേട്ടിട്ടുണ്ടാ?" എന്നിട്ട്‌ തുടങ്ങും വിസ്തരിക്കല്‍. ഇതെത്ര പറഞ്ഞാലും അമ്മക്ക്‌ മടുക്കില്ല. പറഞ്ഞ്‌ കഴിഞ്ഞ്‌ അവസാനം ഒരു ആത്മഗതവും.. "എന്നാലും ആ കള്ളന്‍ വെള്ളമടിച്ചതെന്തിനായിരുന്നാവോ"?

അതോടെ കഥ കേള്‍ക്കാനിരുന്നവര്‍ ചിന്ത തുടങ്ങും "ശരിയാ.. എന്തിനായിരിക്കും വെള്ളമടിച്ചത്‌..."

Friday, June 16, 2006

വാലിഡ്‌ റീസണ്‍

കുറച്ച്‌ കാലം മുന്‍പാണ്‌. പുതിയ പ്രോജക്റ്റിലേക്ക്‌ എന്നെ തീറു കൊടുത്തിട്ട്‌ അധിക കാലമായിട്ടില്ല. ജാഡക്ക്‌ ജാഡ, എളിമക്ക്‌ എളിമ, പതപ്പിക്കലിന്‌ പതപ്പിക്കല്‍,(ചില നാട്ടില്‍ സോപ്പിടല്‍ എന്നും പറയും)ഇത്യാദി ലൊട്ടുലൊടുക്ക്‌ ഐറ്റംസ്‌ എറക്കി ടീമില്‍ ഒന്ന്‌ പേരെടുത്ത്‌ വരുന്നതേ ഉള്ളൂ. അഹങ്കാരം കൊണ്ട്‌ പറയാ എന്ന്‌ തന്നെ വിചാരിച്ചോ, ഹരിഹരന്‍ പിള്ളയെ ഹാപ്പി ആക്കുക എന്ന ദുഷ്കര കൃത്യം ഒരു വിധത്തില്‍ ആദ്യമേ തന്നെ നിര്‍വ്വഹിച്ചിരുന്നു.. പുതിയ കൊച്ച്‌ എഫിഷ്യെന്റ്‌ അണെന്ന്‌ കമ്പനി ചെലവില്‍ കള്ളു കുടിക്കാന്‍ ഏമാന്‍മാര്‍ പോകുന്ന ഒരവസരത്തില്‍ അദ്ദേഹം കമന്റിയതായി പിന്നീടാരോ പറഞ്ഞ്‌ കേള്‍ക്കേം ചെയ്തപ്പൊ പൂര്‍ത്തിയായി.

അന്നും പതിവു പോലെ പുലര്‍ച്ച 9 മണിക്കു തന്നെ എണീറ്റു. ചടുപിടുന്നനെ പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞ്‌, ഇറങ്ങാന്‍ നേരത്തെ സ്ഥിരം കലാപരിപാടിയായില്‍ ആണ്‌. തുടല്‌ (ആപ്പീസില്‍ ചേരും നേരം അവര്‍ കഴുത്തിലിടാന്‍ തരില്ലെ..അതു തന്നെ) വാച്ച്‌, മൊബൈല്‍ ഫോണ്‍, ഇത്യാദി നിത്യോപദ്രവ സാധനങ്ങള്‍(വെച്ചാല്‍ വെച്ചിടത്തിരിക്കുന്ന സ്വഭാവം ഇവറ്റകള്‍ക്കില്ലെന്നെ) കുടത്തിലും തപ്പികൊണ്ടിരിക്കുമ്പഴാണ്‌ സഹമുറിയത്തിയുടെ ആര്‍ത്തലച്ചുള്ള അട്ടഹാസം. എന്തൊ അത്യാഹിതം എന്നു വിചാരിച്ച്‌ ഓടി ചെന്ന് നോക്കുമ്പൊ അത്യാഹിതം അതാ താമരശ്ശേരി ചുരം ഇറങ്ങി വരുവാണ്‌. ലവളാണെങ്കില്‍ തലയും കുത്തി നിന്നു ചിരിയും. സൂര്യ ടിവിയില്‍ പപ്പു കസറുന്നു.

ഇതിവിടെ ഇട്ടിട്ടു ഞാനെങ്ങനെ ആപ്പീസില്‍ പോയിരുന്ന്‌ സമാധാനമയിട്ട്‌ ബ്ലോഗെഴുതും? ഈ സീന്‍ കഴിഞ്ഞിട്ട്‌ പോകാം. എവടെ? പല സീനുകള്‍ കഴിഞ്ഞു. ഒടുക്കം ഞാനെടുത്തു ഒരു കടുത്ത തീരുമാനം. പടം തീര്‍ന്നിട്ടു പോകാം. ഹരിഹരന്‍ പിള്ളയെ ഒന്ന്‌ വിളിച്ച്‌ എന്തെങ്കിലും ഒരു വാലിഡ്‌ റീസണ്‍ പറഞ്ഞാല്‍ അത്‌ പോതും. വയറിളക്കം രണ്ടാഴ്ച മുന്‍പ്‌ നാട്ടീന്ന് മേമയും എളേശ്ശനും (ചെറിയച്ചനും ചെറിയമ്മയും എന്ന്‌ കേട്ടു പരിചയം ഉള്ളവര്‍ക്ക്‌ അങ്ങനെയും വായിക്കാം) വന്നപ്പോള്‍ രാമൊജി ഫിലിം സിറ്റി കാണാന്‍ പോകാന്‍ നേരം പറഞ്ഞതാണ്‌. അപ്പൊ അതേല്‍ക്കില്ല. ചര്‍ദ്ദി പറഞ്ഞാല്‍ തെറ്റിദ്ധരിക്കും... അതും വേണ്ട..യുറേക്കാ..

ഹരിഹരന്‍'സ്‌ ഫോണ്‍ ഇസ്‌ റിങ്ങിംഗ്‌..യെസ്‌.. ഹരിഹരന്‍ പിള്ള സ്പീക്കിംഗ്‌.

സര്‍.. ഐ വില്‍ ബി ലേറ്റ്‌ സര്‍. മൈ റൂം മേറ്റ്‌ വാസ്‌ നോട്ട്‌ കീപ്പിംഗ്‌ വെല്‍ ഫോര്‍ ലാസ്റ്റ്‌ 2 ഡേയ്‌സ്‌. യെസ്റ്റര്‍ഡേ ഡോക്ടര്‍ ഐഡെന്റിഫൈഡ്‌ ദാറ്റ്‌ ഷി ഇസ്‌ ഹാവിംഗ്‌ ജോണ്ടിസ്‌. ഷി ഇസ്‌ ലീവിംഗ്‌ ഫോര്‍ കേരള റ്റുഡെ അറ്റ്‌ 12.30. ഐ വില്‍ കം ആഫ്റ്റര്‍ ദാറ്റ്‌. യെസ്‌ സര്‍, ഓക്കെ സര്‍, താങ്ക്യു സര്‍.

ഇടിവെട്ടു കൊണ്ട പോലെ ഞെട്ടി തിരിഞ്ഞ്‌ എന്നെ നോക്കിയ അവളുടെ മുഖത്ത്‌ ഒരു ഇരുനൂറ്റി മുപ്പത്തി അഞ്ച്‌ ചോദ്യചിഹ്നങ്ങള്‍ ഈച്ച്‌ വിത്ത്‌ എക്സ്‌ക്ലമേഷന്‍ മാര്‍ക്ക്‌ ഞാന്‍ കണ്ടെങ്കിലും, പുല്ല്‌ പോലെ ഞാനത്‌ ഈ കണ്ണീക്കൂടെ കണ്ട്‌ മറ്റേ കണ്ണീക്കൂടെ കണ്ടില്ല എന്ന്‌ വെച്ചു.

എടീ മഹാപാപി നിന്നെ കാലപാമ്പ്‌ കൊത്തും, പളുങ്ക്‌ പളുങ്ക്‌ പോലിരിക്കുന്ന എന്നെ മഞ്ഞപിത്തക്കാരിയാക്കി അല്ലേ..

ഇപ്പൊ വെയ്റ്റിട്ടാല്‍ ഡയലോഗ്‌സ്‌ മിസ്സാവും. അവള്‍ക്ക്‌ ആവശ്യമുള്ളപ്പോള്‍ ഒരു വട്ടം- ഒരു വട്ടം മാത്രം- എനിക്കും മഞ്ഞപിത്തം വരുത്തിക്കോളാന്‍ കോമ്പ്രമൈസ്‌ ആയി. വേണ്ടുവോളം ചിരിയും കഴിഞ്ഞ്‌ അവളെ ശബരി എക്സ്പ്രസ്സും കേറ്റി വിട്ട്‌ ഞാന്‍ ഓഫീസ്‌-ഇല്‍ പോയി.

ശുഭം.

പിറ്റേന്റെ പിറ്റേ ദിവസം ശനിയാഴ്ച. പകലുറക്കം കഴിഞ്ഞാല്‍ നഗര വീക്ഷണം പതിവുള്ളതാണ്‌. പതിവ്‌ പോലെ നെക്കലേസ്‌ റോഡില്‍ തേരാപ്പാര നടക്കുകയാണ്‌ ഞങ്ങള്‍ തരുണീ മണികള്‍. കടല കൊറിക്കുന്ന യുവ മിഥുനങ്ങള്‍, ബൈക്കില്‍ ചെത്തുന്ന ചിന്ന പയലുകള്‍, രസം കൊല്ലുന്ന പൌലോസ്‌ ഏമാന്മാരുടെ പട്രോളിംഗ്‌.

നോക്ക്യെ..ആ നിക്കുന്ന ആളെ പിന്നീന്ന്‌ കണ്ടിട്ട്‌ ഹരിഹരന്‍പിള്ളയെ പോലെയുണ്ട്‌ അല്ലെ സ്മിത?

ശരിയാ..

അയ്യോ.. എസ്കേപ്പ്‌.. എസ്കേപ്പ്‌

എങ്ങോട്ട്‌ എസ്കേപ്പാന്‍.. പിള്ള കണ്ടു കഴിഞ്ഞു.

ഹായ്‌, ബിരിയാണി.. നൈസ്‌ റ്റു മീറ്റ്‌ യു ഹിയര്‍. ബൈ ദ ബൈ ദിസ്‌ ഇസ്‌ യുവര്‍ റൂം മേറ്റ്‌ റൈറ്റ്‌...

ഏയ്‌... ഇതല്ല അത്‌... അതു വേറെ സ്മിത.. ഇത്‌... ആ സ്മിത ...ഇതു വേറെ സ്മിത...

(കഴിഞ്ഞ ഓഫീസ്‌ ഡേ-യില്‍ വെച്ചു ഇവളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയ എന്നെ തന്നെ പറഞ്ഞാല്‍ മതി.)

ഉരുണ്ട്‌ ഉരുണ്ട്‌ വല്ലാണ്ട്‌ ചീത്തയാക്കണ്ട.. പുതിയ ചുരിദാര്‍ അല്ലേ... സ്മിത പറയുന്നതായി എനിക്ക്‌ തോന്നി.

എനി വേ, എന്‍ജോയ്‌ ദ വീക്കെന്റ്‌.. ‍പിള്ള ഒരു കള്ളച്ചിരിയോടെ മൊഴിഞ്ഞത്‌ അങ്ങനെയാണ്‌ എന്നാണ്‌ സ്മിത ഇപ്പഴും ആണയിട്ടു പറയുന്നത്‌. പക്ഷെ ഞാന്‍ വ്യക്തമായിട്ട്‌ കേട്ടതാ.. കുത്തരിയൊന്നുമല്ലെങ്കിലും ഞാനും ഉണ്ണുന്നത്‌ ചോറാണ്‌ മോളേ.. എന്ന്‌.

Saturday, June 10, 2006

ട്രാഫിക്ക്‌ റൂള്‍സ്‌

കനിവേതുമില്ലാത്ത ക്രൂരാര്‍ക്ക കിരണങ്ങള്‍ എന്റെ തരള കരവല്ലരിയില്‍ കരിനിഴല്‍ വീഴ്ത്താതിരിക്കാന്‍ ഇരുകരങ്ങളിലും കരപടങ്ങള്‍ എടുത്തണിഞ്ഞു ഞാന്‍...

ഭഗവാനേ.. ഈ നിലക്കു നീങ്ങിയാല്‍ ബൂലോഗത്തില്‍ നിന്നെന്നെ പുറത്താക്കും എന്ന്‌ മൂന്നു തരം. അപ്പൊ പറഞ്ഞ്‌ വന്നത്‌ എന്താണെന്നു വെച്ചാല്‍, ആള്‍റെഡി ഗ്യാരണ്ടി കളറാണെങ്കിലും എന്റെ ഒരു സമാധാനത്തിനു വേണ്ടി രണ്ട്‌ കയ്യിലും തോളൊപ്പം വരുന്ന കയ്യുറകള്‍ ഞാന്‍ വലിച്ചു കേറ്റി. ഒരു മയമില്ലാത്ത വെയിലാണെ ഇവിടെ മാര്‍ച്ച്‌ മുതല്‍ മെയ്‌ അവസാനം വരെ.. ഈ നട്ടപ്പറ വെയിലത്തും ഇവിടത്തെ ശ്യാമളകളും കോമളന്മാരും ഇതാണ്‌ പൂനിലാവ്‌ എന്ന മട്ടില്‍ പുല്ലു പോലെ നടക്കുന്നത്‌ കാണുമ്പോള്‍ തെലുങ്കന്റെ തൊലിക്കട്ടിയെ നമ്മള്‍ നമിച്ചു പോകും.

ഞാനാണെങ്കില്‍, കല്യണമൊക്കെ അടുത്തു വരല്ലെ.. താലി കെട്ടാന്‍ നേരത്ത്‌ ചെക്കന്‌ എന്റെ തിരുമുഖം കാണണമെങ്കില്‍ ടോര്‍ച്ച്‌ അടിച്ചു നോക്കെണ്ട ഗതികേട്‌ വരണ്ടല്ലോ എന്നോര്‍ത്ത്‌, കയ്യുറകളും കാലുറകളും ദുപ്പട്ട കൊണ്ട്‌ മുഖത്ത്‌ കണ്ണ്‌ മാത്രം കാണുന്ന വിധത്തില്‍ താലിബാന്‍ സ്റ്റൈലില്‍ ഒരു കെട്ടും, പിന്നെ ഹെല്‍മെറ്റും ഒക്കെ കൊണ്ട്‌ ചര്‍മ്മ സൌന്‌ദര്യം പരമാവധി കാത്തു സൂക്ഷിച്ചാണു സഞ്ചാരം.

പാരഡൈസ്‌ സിഗ്നല്‍. ഇത്‌ കടന്നു കിട്ടിയാല്‍ ശര്‍ര്‍ര്‍ര്‍ര്‍ എന്ന്‌ പറപ്പിക്കാം. കണക്കു പ്രകാരം 6 മിനുട്ടില്‍ ആപ്പീസില്‍. പച്ച കത്തുന്ന അവസരവും കാത്ത്‌ ("പൌലോസ്‌" ഏമാന്‍ നമ്മളെ കാണുന്നില്ല എന്ന ഏത്‌ അവസരവും നമുക്ക്‌ കടന്നു പോകാനുള്ള പച്ച ആണ്‌ ഹൈദരബാദില്‍) അങ്ങനെ നിക്കുമ്പൊ ദേ കിട്ടി പച്ച. എന്റെ ശകടം പാഞ്ഞു. ദോണ്ടെ കാണുന്ന ലൈഫ്‌ സ്റ്റൈല്‍ ഫ്ലൈഓവര്‍ കയറി ഇറങ്ങിയാല്‍ ഇടതു വശത്ത്‌ ആപ്പീസ്‌. പതുക്കെ, സൂക്ഷിച്ച്‌ ഒക്കെ വണ്ടി ഓടിക്കല്‍ വെറും സാധാരണ പെണ്ണുങ്ങള്‍ക്ക്‌ പറഞ്ഞിട്ടുള്ളതാ.. ഞാന്‍ അങ്ങനെ സാധാരണ മുതല്‍ വല്ലതും ആണൊ.. ടെസ്റ്റ്‌ ഓട്ടോമേഷന്‍ ഒക്കെ ചെയ്യാ എന്നു പറഞ്ഞാല്‍ ചില്ലറ കാര്യം വല്ലതുമാണൊ.. എത്രയെത്ര കിടിലന്‍ ബഗ്‌ കുഞ്ഞുങ്ങളെ ആണ്‌ എന്റെ സ്ക്രിപ്റ്റ്‌സ്‌ കണ്ടു പിടിച്ച്‌ കഴുത്തറുക്കാന്‍ കൊടുത്തിരിക്കുന്നത്‌. ഞാന്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ കമ്പനി-ടെ ഒരു സ്ഥിതി!! ഏ ... തൊട്ടു മുന്നിലെ ആ ഓട്ടോ സഡന്‍ ബ്രേക്ക്‌ ഇട്ടൊ... ന്നൊരു.. ഡൌട്ട്‌. അല്ല. ഇട്ടു.. സ്ക്രീീീീീെച്ച്‌. ഓട്ടോ-ടെ പിന്നില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നമ്മടെ ഡേവിഡ്‌സണ്‍.. ലവന്‍ ആളു പുലിയാണു കേട്ടാ.. പിന്നെ ഞാന്‍ ആരാ മോള്‍. .ഠിഷൂം..ക്ലീങ്ങ്‌ ട്ടക്‌. അയ്‌.. ദെന്താ പ്പൊ ഇത്‌.. നേര്‍രേഖയില്‍ പോകുന്ന ഫ്ലൈഓവെറിന്‌ ലംബമായി ഇടതു വശം ചരിഞ്ഞു വിസ്തരിച്ചു കിടക്കുന്ന എന്നില്‍ നിന്നു ഒരു 45 ഡിഗ്രി വലത്തോട്ടു ചരിഞ്ഞ്‌ എന്റെ ഇടതു കാലിനു മുകളിലായി എന്റെ ഡേവിഡ്‌സണ്‍ . അതായിരുന്നു കറന്റ്‌ സ്റ്റാറ്റസ്‌. കേരളവര്‍മ്മ കോളേജ്‌ ഭാഷയില്‍ പറഞ്ഞാല്‍, നല്ല ബെസ്റ്റ്‌ "തളക്കൂറ". ഓഹോ... അപ്രതീക്ഷിതമായി പിന്നില്‍ നിന്നുള്ള ആക്രമണം. ശത്രു ഒരു ഹോണ്ട സിറ്റി ആണ്‌. മാനേജര്‍ക്ക്‌ cc വെച്ചുകൊണ്ട്‌ ക്ലൈന്റ്‌ അയക്കുന്ന തെറി മെയില്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന കൊച്ചു ചമ്മല്‍ പോലെ ഒരു ചമ്മല്‍ ഉണ്ടായതൊഴിച്ചാല്‍ എനിക്കൊന്നും പറ്റിയിട്ടില്ല എന്നെനിക്കപ്പഴെ മനസ്സിലായി. എന്നാലും നമ്മള്‍ പടിച്ച കുറെ പാഠങ്ങള്‍ ഇല്ലെ.. അതു പ്രകാരം, നമ്മള്‍ ഇടിച്ചതായാലും,നമ്മളെ ഇടിച്ചതായാലും, മറുകക്ഷി നമ്മളേക്കാള്‍ വലിയ വാഹനമാണെങ്കില്‍, തൊലിയേ പോയിട്ടുള്ളൂ എങ്കിലും തല പോയ ഒരു എഫ്ഫെക്റ്റ്‌ ഇടണം എന്നും, എന്നാല്‍ മറുകക്ഷി നമ്മളെക്കാള്‍ ചെറിയ വാഹനം ആണെങ്കില്‍ തല പോയിട്ട്‌ വാലു പോലും ബാക്കി വെക്കാതെ ഉടന്‍ സ്ഥലം കാലിയാക്കണം എന്നും ആണ്‌. സംശയം ഉള്ളവര്‍ക്ക്‌ ഡ്രൈവേര്‍സ്ബൈബിള്‍ ലേറ്റസ്റ്റ്‌ നിയമം 16:25:34 വായിച്ച്‌ നോക്കാം.

ഹോണ്ട സിറ്റിക്കാരന്‍ കൃഷ്ണഗുഡിയിലെ മഞ്ചുവാരിയരെ പോലെ ഇപ്പൊ ഇറങ്ങി വന്ന്‌ കുട്ടി എണീക്കലു, വണ്ടി ഞാന്‍ പൊക്കലു,എന്നു പറയുന്നതും കാത്ത്‌ ഞാനങ്ങനെ ലൈഫ്‌ സ്റ്റൈല്‍ ഓവര്‍ബ്രിഡ്ജില്‍ സ്റ്റൈല്‍ ആയി കിടപ്പാണ്‌. ചേട്ടന്‍ ദേ ഇറങ്ങി വരുന്നു..

ആര്‍ യു ഓക്കെ?

എന്തോന്ന്‌ ഓക്കെ? ദേ കണ്ടില്ലേ, കാല്‍ ഒടിഞ്ഞൂന്നാ തോന്നണെ.., പിന്നെ തലക്ക്‌ ഒരു MRI എടുക്കേണ്ടി വരും, ഒരു 5000 മണീസ്‌ ഇങ്ങു പോരട്ടെ എന്നൊക്കെ പറയാന്‍ വിചാരിച്ച ഞാന്‍ മൊഴിഞ്ഞത്‌.

യെസ്‌ സര്‍, അയാം ഓക്കെ.

ദേ കിടക്കണ്‌

ദെന്‍ കീപ്‌ യുവര്‍ വെഹിക്കിള്‍ അസൈഡ്‌. സീ ഇറ്റ്‌സ്‌ എ ട്രാഫ്ഫിക്‌ ജാം.

ഞാന്‍ പതുക്കെ എണീറ്റ്‌ പിന്നാക്കം നോക്കിയപ്പൊ.. S.P. റോഡ്‌ ഇങ്ങ്‌ ബേഗംപേട്ട്‌ മുതല്‍ അങ്ങ്‌ സെക്കന്തരാബാദ്‌ വരെ എന്റെ ഒരാളുടെ ചലനത്തിനായി കാത്തു നില്‍ക്കുന്ന കാഴ്ച. ഞാന്‍ രോമാഞ്ച കഞ്ചുകിയായി.. മഞ്ചീര ശിഞ്ചിതമായി.. പിന്നെ എന്തൊക്കെയോ ആയി.. വണ്ടി പൊക്കി സൈഡിലേക്ക്‌ നീക്കി വെച്ചു. ഹോണ്ട സിറ്റി ചേട്ടനും കാര്‍ സൈഡ്‌ ആക്കി ഇട്ടിട്ട്‌ എന്റെ ആരോഗ്യസ്ഥിതി വിശദമായി അന്വേഷിക്കാന്‍ വരുമ്പൊ MRI Scan ന്റെ കാര്യം... ഏ....എവിടെ ഹോണ്ട സിറ്റി?

ഡ്രൈവേര്‍സ്‌ ബൈബിള്‍ ലേറ്റസ്റ്റ്‌ നിയമം പഠിച്ചിട്ടാ മോളേ ഞാനും ഈ പണിക്കിറങ്ങിയത്‌ എന്നായിരുന്നു നൂറെ നൂറില്‍ പാഞ്ഞു പോയ ആ കാറിന്റെ പിന്നില്‍ എഴുതി വെച്ചിരുന്നത്‌.

വാല്‍ക്കഷ്ണം: താലിബാന്‍ സ്റ്റൈലും കൈകാലുറകളും, ഹെല്‍മെറ്റും കാരണമാണ്‌ പെയിന്റൊന്നും പോകാതെ ഇപ്പഴും സുന്ദരിയായി ഇരിക്കുന്നത്‌. നമ്മുടെ ബൂലോഗ ടൂ വീലര്‍മാരോട്‌ എന്റെ ആത്മാര്‍ത്ഥമായ റെക്കമെണ്ടേഷന്‍. Wear Helmet.

Friday, June 09, 2006

ആ തണുത്ത വെളുപ്പാന്‍ കാലത്ത്‌

ഉറക്കം വന്നല്‍ പിന്നെ ഓഫീസില്‍ ഇരിക്കുന്നത്‌ വേസ്റ്റജ്‌ ഓഫ്‌ മാന്‍ പവര്‍ ആണെന്നാണ്‌ എന്റെ പക്ഷം. എന്റെ കിടിലന്‍ ഓഫീസ്‌ മറ്റു സാധാരണ - വെറും സാധാരണ - കമ്പനികളെ പോലെ മനുഷ്യന്മാരെ കാണാന്‍ കിട്ടാത്ത കുഗ്രാമങ്ങളില്‍ അല്ല മറിച്ച്‌ സിറ്റിക്ക്‌ നടുവില്‍ ആയിരുന്നതിനാലും, എന്റെ സ്വന്തം ഹാഡ്‌ലി ഡേവിഡ്‌സണ്‍ എന്റെ സേവനത്തിനായി സദാ head light താഴ്ത്തി നിലകൊള്ളുന്നതിനാലും, ഓഫീസില്‍ വെച്ചു ഉറക്കം വന്നാലുടന്‍ 10 മിനുട്ടിനകം സ്വഗൃഹം പൂകി പകലുറക്കം തുടങ്ങാന്‍ എനിക്കു സാധിച്ചു വരുന്നു. പോരുമ്പൊള്‍ ഉള്ളു പൊള്ളയായ എന്റെ പൊങ്ങച്ച സഞ്ചി എന്റെ ഡെസ്കില്‍ എല്ലാവര്‍ക്കും വൃത്തിയായി കാണത്തക്ക വിധം പ്രതിഷ്ടിച്ചിട്ടു പോരാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതു കണ്ടു എന്റെ മാനേജര്‍ അദ്ദ്യെം നിര്‍വൃതിയടഞ്ഞോളും എന്നു എനിക്കറിയാം. ഞാന്‍ അവിടെ ക്യാന്റീനിലൊ ചായകുടി/പരദൂഷണ മൂലയിലൊ മറ്റൊ കാണുമെന്നൊര്‍ത്തോളും. അങ്ങേര്‍ക്കു എല്ലാവരും ഓഫീസിലൊ പരിസരത്തൊ ഉണ്ടായാല്‍ മതി. ജോലി ഇല്ലെങ്കിലും ഒരു 8- 8.30 വരെ എങ്കിലും എല്ലാവരും ഓഫീസില്‍ ഇരുന്നാല്‍ മതി. ഹരിഹരന്‍ പിള്ള ഹാപ്പി. ഇനിയിപ്പൊ എന്തെങ്കിലും അത്യാഹിതത്തിന്‌ അങ്ങേര്‍ക്ക്‌ എന്നെ നേരിട്ട്‌ വിളിപ്പിച്ച്‌ എന്തെങ്കിലും പണി തരാന്‍ തോന്നിയാല്‍ തന്നെ എന്റെ വിശ്വസ്ത മിത്രങ്ങള്‍ക്ക്‌ പോകുന്നത്‌ കമ്പനി ചെലവില്‍ ഒരു ഫോണ്‍ കോള്‍ മാത്രം. നിദ്രാഭംഗം ചന്ദിക സോപ്പിട്ടു കഴുകി നിദ്രാലസ്യത്തിനു മെല്‍ ഫെയര്‍ ആന്റ്‌ ലവ്‌ലി പൂശി ഹാഡ്‌ലി ഡേവിഡ്‌സണ്‍-നെ ഒന്നു തലോടിയാല്‍ എന്റെ സീറ്റില്‍ ഇരുന്നു why these scripts are failing എന്ന് ചിന്താമഗ്നയാവാന്‍ എനിക്കു 10 മിനിറ്റ്‌ പോലും വേണ്ട.

ഈ പ്രക്രിയ ഞാന്‍ ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കുന്നു എങ്കിലും ഇതിലെനിക്കൊരു ചെറിയ മനപ്രയാസം ഇല്ലാതില്ല. ഹാവൂ.. ഓഫീസ്‌ സമയത്തു വീട്ടില്‍ പോയി കിടന്നുറങ്ങി കമ്പനിയെ പറ്റിക്കുന്നതിന്‌ കശ്മലക്ക്‌ അല്‍പം മനസാക്ഷി കുത്തെങ്കിലും ഉണ്ടല്ലൊ എന്നു സമാധാനിക്കാന്‍ വരട്ടെ. എന്റെ ഓരൊ ഗൃഹപ്രവേശത്തിലും ഞാന്‍ മലയാളത്തില്‍ അടിക്കുന്ന കോളിംഗ്‌ ബെല്‍ കേട്ട്‌ വന്നു വാതില്‍ തുറന്നു തരുമ്പോള്‍ ഉറക്കം നഷ്ടപെടുന്ന എന്റെ സഹമുറിയത്തി- അതായത്‌ സഹവീടത്തി-യെ ഓര്‍ത്തു മാത്രമാണ്‌ എനിക്ക്‌ വിഷമം. ഞാനും അവളും കൂടി ഒരു വീട്ടില്‍ താമസിക്കുന്നു. ഞങ്ങള്‍ രണ്ട്‌, ഞങ്ങള്‍ക്ക്‌ രണ്ട്‌. മുറികളാണേ. പിന്നെ ഒരടുക്കള, ഒരു ഹാള്‍, രണ്ടു കുളിമുറി. സുഖം. സ്വസ്‌തം. വ്യത്യാസം ഞങ്ങളുടെ രാപ്പകലുകള്‍ മാത്രം. അവളുടെ രാത്രി എന്റെ പകല്‍. തിരിച്ചും. ഒരു അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍സില്‍ അമേരിക്കന്‍ സമയത്തു ജോലി ചെയ്യുന്നതു മൂലം അവള്‍ രാത്രിഞ്ചരയാണ്‌, മൂങ്ങയാണ്‌, വവ്വാല്‍ ആണ്‌. രക്തരക്ഷസ്സാണൊ ആവൊ. എന്തായാലും വീടിന്റെ വാടക ചീട്ട്‌ എന്റെ പേരില്‍ എഴുതിയതിന്റെ ബഹുമനം കൊണ്ടൊ എന്തൊ എന്റെ ഈ 'അപധ' സഞ്ചാരം അവള്‍ നിശബ്ദം സഹിച്ചു പോന്നു. ഈ അടുത്ത കാലം വരെ.

ഒരു പാതിരാത്രിക്ക്‌ അവള്‍ക്കും ബുദ്ധി ഉദിച്ചു. എന്റെ ഓഫീസിനെക്കാള്‍ അടുത്താണ്‌ അവളുടെ ഓഫീസ്‌ എന്ന് കണക്കു കൂട്ടാനുള്ള വിവരം വെച്ചു. എതു നട്ടുച്ചക്കും (അവള്‍ടെ നട്ടുച്ച നമുക്കു നട്ടപാതിര) വീട്ടില്‍ കൊണ്ടു വിടാന്‍ കമ്പനി വക ശകടം റെഡിയും. തീര്‍ന്നില്ലെ കാര്യം. ഞാന്‍ എന്റെ കണവനോട്‌- അല്ല കണവന്‍ ആവാന്‍ പോകുന്നവനോട്‌- ഗൂഗിള്‍ ടോക്ക്‌ വഴി കിന്നാരം, പഞ്ചാര ശര്‍ക്കര ഒക്കെ കഴിഞ്ഞു കിടന്നാല്‍ ഒരു കമ്മെഴ്സിയല്‍ ബ്രേക്ക്‌ പോലും കഴിയണ്ട, അപ്പഴെക്കും കേള്‍ക്കാം കോളിംഗ്‌ ബെല്‍ മലയാളത്തില്‍.. കിറ്റ്റ്ര്‍. എത്ര ഭാവനാ സുന്ദരമായ പകരം വീട്ടല്‍.

അന്നും പതിവു പോലെ ഞാനെന്റെ കൂട്ടുകാരനുമായി വിരഹ ദുഖം പങ്കിടല്‍, വിവാഹത്തിന്‌ ഇനിയും ബാക്കിയുള്ള ദിവസങ്ങല്‍ എണ്ണല്‍, നെടുവീര്‍പ്പുകള്‍, തുടങ്ങി കേള്‍ക്കുന്നവരുടെ കണ്ണ്‍ നിറയുന്ന സംഭാഷണം കഴിഞ്ഞു പതിവിലും വൈകി ഉറങ്ങാന്‍ കിടക്കുന്നു . അധികം കഴിയും മുന്‍പെ അതാ ആ ചിരപരിചിതവും കര്‍ണ്ണ പുളകിതവുമായ കിറ്റ്റ്റ്റ്റ്റ്ര്‍. കണ്ണ്‌ ഒരു പൊടി തുറക്കാന്‍ പറ്റുന്നില്ല. അധികം തുറന്നാല്‍ ഉള്ള ഉറക്കം പോയാലൊ എന്നു പേടിച്ച്‌ തുറന്നു തുറന്നില്ല എന്ന ഒരു ഗ്യാപില്‍ കൂടി കണ്ട സമയം 4 മണി. വാങ്ങുന്ന ശമ്പളതിനോടു യതൊരു ആത്മാര്‍ത ഇല്ലാത്ത സാധനം എന്നൊക്കെ അവളെ പ്രാകി ഞാന്‍ എണീറ്റ്‌ ലൈറ്റ്‌ പോലും ഇടാതെ ചെന്നു വാതില്‍ തുറക്കുന്നു. തിരിഞ്ഞു നടക്കുന്നു. വീണ്ടും കിടക്കയില്‍ ഫ്ലാറ്റ്‌. ഇനി വാതില്‍ അടക്കേണ്ടതും മറ്റും മറ്റും അവളുടെ ജോലിയാകുന്നു. തുറന്നിട്ടില്ലാത്തതു കൊണ്ടു കണ്ണ്‌ അടക്കേണ്ട പണി പോലും ചെയ്യേണ്ടി വന്നില്ല, ഞാന്‍ വീണ്ടും പത്തര കട്ടയില്‍ കൂര്‍ക്കം വലി തുടങ്ങി.

ഇതെന്താ വീണ്ടും കോളിംഗ്‌ ബെല്‍? ഒന്ന്‌.. രണ്ട്‌.. മൂന്നാം വട്ടം ഒരു കണ്ണ്‌ പകുതി തുറന്നു. എന്തൊ ഒരു പന്തികേടിന്റെ മണം. ഒരു തെലുങ്കു ചുവയുണ്ടോ ബെല്ലിന്‌... പതുക്കെ എണീറ്റു ഹാളില്‍ വന്നപ്പൊള്‍ കണ്ണ്‌ രണ്ടും പഴയ അംബാസിഡര്‍ കാറിന്റെ ഹെഡ്‌ ലൈറ്റ്‌ പോലെ പുറത്തേക്ക്‌...ടീീീീം. തുറന്നു കിടന്ന വാതിലിലൂടെ കടന്നു വരുന്ന അരണ്ട വെളിച്ചത്തില്‍ അതാ ഒരു ആജാനബാഹു. എന്റെ ഉള്ളീന്നു ഒരു കിളി അല്ല എല്ലാ കിളികളും ഒരുമിച്ചാ പറന്നു പോയത്‌ എന്റെ പൊന്നൂ... മലയാളി യുവതി ഹൈദരബാദില്‍ അജ്ഞാതനാല്‍ കൊല്ലപ്പെട്ടു, സോഫ്റ്റ്‌ വെയര്‍ എഞ്ജിനിയരുടെ ദാരുണ മരണം,സ്വപ്നങ്ങള്‍ ബാക്കി വെച്ച്‌ അവള്‍ യാത്രയായി...പല തരത്തിലുള്ള പത്ര തലക്കെട്ടുകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയപ്പൊള്‍ ഏതു പോസില്‍ തല കറങ്ങി വീഴണം എന്നു തീരുമാനം എടുക്കുന്നതിനു മുന്‍പ്‌ ആജാനബാഹുവിന്റെ നരുന്ത്‌ ശബ്ദം.. തെലുങ്കില്‍. അതിന്റെ മലയാള പരിഭാഷ ഇങ്ങനെ. പാലിന്റെ കാശ്‌ വാങ്ങാന്‍ വന്നതാ അമ്മാ... എന്ന്. അവന്റെ ഒടുക്കത്തെ ... ശ്വാസം നേരെ വീണതും ഞാന്‍ മലയാളത്തില്‍ തെറി പറഞ്ഞ്‌ വാതില്‍ വലിച്ചടച്ചതും എല്ലാം കൂടി 1 സെക്കന്റില്‍ കൂടുതല്‍ എടുത്തില്ല. ആ മാസം പാലിനു കാശു വാങ്ങാന്‍ പിന്നെ ആരും വന്നില്ല.

പാവം പുതിയ ആളായിരുന്നു. എന്നും കാലത്തു 4 മണിക്കു പാല്‍ ഇടുമെങ്കിലും മാസാമാസം കാശു വാങ്ങാന്‍ വരുന്നതു എതെങ്കിലും ശനിയാഴച പകല്‍ സമയത്താണ്‌. കൂടുതല്‍ വരുന്ന ഒരു നടത്തം ലാഭിക്കാന്‍ വേണ്ടി നമ്മുടെ ആജാനബാഹു ചെയ്ത എളുപ്പവഴിയാണ്‌ ഈ തെലുങ്കു ബെല്ലടി. എന്തായാലും ഈ സംഭവം പിന്നീടോര്‍ക്കുമ്പൊള്‍ ഒരു ഉള്‍കിടിലം ആണ്‌.. അയാള്‍ നല്ലവനായിരുന്നില്ലെങ്കില്‍... സ്ത്രീപീഡനം, വാണിഭം, കൊലപാതകം, തിരിച്ചറിയല്‍ പരേഡ്‌.. എന്റമ്മൊ!!!!!

Thursday, June 08, 2006

വണ്ടി വിടല്ലേ.......... ആള്‍ കേറാനുണ്ടേ...

ചില കാര്യങ്ങള്‍ മലയാളത്തില്‍ എഴുതിയാലെ ശരിയാവൂ എന്ന് എന്റെ സുഹൃത്ത്‌ പറഞ്ഞത്‌ എത്ര ശരിയാണെന്ന് മനസ്സിലായപ്പൊ തുടങ്ങിയ ഇരിക്കപൊറുതി ഇല്ലായ്മയാണു. ദേ ഞാനും തുടങ്ങാന്‍ പോണു ട്ടാ.. എല്ലാ ചേട്ടന്മാരും ചേച്ചിമാരും ഒന്നു ആഞ്ഞ്‌ അനുഗ്രഹിച്ചേ..കുട്ട്യോളൊക്കെ വരി വരി ആയി നില്‍ക്കു. ഇമ്മടെ ഹൈദരാബാദിലും ഇണ്ടെ ഇമ്മിണി ബിശെശങ്ങള്‍....