Wednesday, July 12, 2006

കള്ളന്‍ വെള്ളമടിച്ചതെന്തിന്‌?

ദുബായി പ്രൊജക്റ്റ്‌ കഴിഞ്ഞ്‌, അഛന്‍ കുറച്ച്‌ നാള്‍ ജോലിയില്ലാതെ "ബെഞ്ചില്‍" ആയത്‌ മൂലം തറവാട്‌ എന്ന കുത്തക മള്‍ടി നാഷണല്‍ കമ്പനിയില്‍ ഉടലെടുത്ത വലിയഛ മേധാവിത്വം, കുത്തിത്തിരുപ്പ്‌, തന്മൂലം അമ്മ ഡെയ്‌ലി ബേസിസില്‍ ഉല്‍പാദിപ്പിച്ചു കൊണ്ടിരുന്ന കണ്ണീര്‍ കൊണ്ടുള്ള പ്രളയം, എന്നിവയെല്ലാം കൊണ്ട്‌ അഛന്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ രാജി കത്ത്‌ സമര്‍പ്പിച്ച്‌ സ്വന്തമായി വാടകയ്ക്‌ ഒരു കൊച്ചു പ്രൈവറ്റ്‌ ലിമിറ്റഡ്‌ തുടങ്ങി.

ചട്ടി,ചട്ടുകം,കുട്ട, കലം ഇത്യാദി ബേസിക്‌ റിസോഴ്സസ്‌ അഛനും അമ്മയും കൂടി സംഘടിപ്പിച്ച്‌ ആദ്യമായി ആ വീട്ടില്‍ തീ പുകഞ്ഞപ്പോള്‍ അമ്മയുടെ കണ്ണില്‍ വെള്ളം നിറഞ്ഞത്‌ പുക കണ്ണില്‍ പോയിട്ടാണെന്ന്‌ വിചാരിക്കാനുള്ള പ്രായമേ അന്നെനിക്കായിരുന്നുള്ളു.

മൂന്ന്‌ വഴികള്‍ കൂടുന്ന T ജങ്ക്ഷനില്‍ T യുടെ തലക്കു മുകളില്‍ ഒത്ത നടുക്ക്‌ ആ വാടക വീട്‌. T യുടെ ഇടത്‌ ആന്റ്‌ വലത്‌ കോര്‍ണറുകളില്‍ യഥാക്രമം ജയേട്ടന്റെ ചായപീടിക, ഒരു കൊച്ച്‌ കപ്പോള. അമ്മയുടെ സ്കൂളില്‍ നിന്ന്‌ നടക്കബിള്‍ ദൂരം, എന്റെ സ്കൂളിലേക്കൊരു ഓട്ടത്തിനുള്ള ദൂരം. വാടകയും കുറവ്‌. ഇതൊക്കെയായിരുന്നു ബേസിക്‌ ആകര്‍ഷണങ്ങള്‍.

സ്ഥലത്തെ കോളേജ്‌ എന്ന്‌ നാട്ടുകാര്‍ കളിയാക്കി വിളിക്കുന്ന യു.പി. സ്ക്കൂളിലെ ടീച്ചറും കുടുംബവും താമസത്തിനെത്തിയപ്പൊ ജയേട്ടന്റെ ചായ പീടികയില്‍ നിന്ന്‌ വന്നു ചായ ആന്റ്‌ ബോണ്ട. വടക്കേലെ കൊച്ചു മറിയം വക അച്ചപ്പം. കൊച്ചു മറിയത്തിന്റെ അപ്പന്‍, റിട്ടയേഡ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ അപ്പാപ്പന്റെ വക "മക്കളേ, ഇവിടെ ഒന്നിനും ഒരു പ്രശ്നോം ഒണ്ടാവില്ല നിങ്ങക്ക്‌ ഈ അപ്പാപ്പന്‍ ഉള്ളപ്പോള്‍" എന്ന പ്രസ്താവന. പ്രസ്താവന നടത്തിയതിന്റെ ക്ഷീണത്തില്‍ രണ്ട്‌ കഠോര ചുമയും, അതിന്റെ എഫ്ഫെക്റ്റില്‍ കൃഷ്ണന്‍കുട്ടി നായര്‍ മോഡലില്‍ ഒരാട്ടവും. കൊച്ചു മറിയം വന്ന്‌ "അപ്പാ.." എന്നും പറഞ്ഞ്‌ താങ്ങിയത്‌ കൊണ്ട്‌ പോലീസപ്പാപ്പന്‍ നിലം പറ്റിയില്ല. പടിഞ്ഞാറെയിലെ പ്രേമാന്റി, കാനന ഛായ ഇല്ലാത്തതു കൊണ്ട്‌ അപ്പുറത്തെ പൊന്മാണിക്കാരുടെ പറമ്പില്‍ ആടു മേക്കാന്‍ പോയി വരുന്ന വഴി വീട്ടില്‍ കയറി ഡെയ്‌ലി നാഴി പാല്‍ കച്ചോടവും, കേട്ടറിഞ്ഞ്‌ സ്ഥലത്തെ പ്രധാന കിളക്കാരന്‍ കൃഷ്‌ണേട്ടന്റെ ഭാര്യ കാര്‍ത്തു ചേച്ചി ഓടിവന്ന്‌ മുറ്റമടി കരാറും അമ്മയുമായി ഒറപ്പിച്ചു.

സെറ്റിങ്ങ്സ്‌ ഒക്കെ റെഡിയായി. മുന്നിലെ കപ്പോളയില്‍ ഒരു മെഴുകു തിരിയും കുറച്ചും കൂടി അപ്പുറത്തെ പത്യാല അമ്പലത്തില്‍ ഒരു വെറും തിരിയും കത്തിച്ച്‌ അങ്ങനെ ഞങ്ങള്‍ അവിടെ താമസം തുടങ്ങി. ഇത്‌ കൊള്ളാലൊ സെറ്റപ്പ്‌ എന്ന്‌ എനിക്കും തോന്നി തുടങ്ങി. അമ്മ സ്കൂള്‍ വിട്ട്‌ വരുമ്പൊ മിക്കവാറും ദിവസം ബേക്കറി പലഹാരം. പിന്നെ 3 നേരവും ഞങ്ങടെ ഇഷ്ടത്തിനുള്ള ഭക്ഷണം. മിക്കവാറും ദിവസങ്ങളില്‍ കാണാന്‍ വരുമ്പോള്‍ അമ്മഛന്‍ (അമ്മയുടെ അഛന്‍) തരുന്ന നാരങ്ങ മുട്ടായികള്‍. സ്കൂളില്‍ പോകാന്‍ ബസില്‍ ഇടി കൂടണ്ട. ഒരുമിച്ച്‌ നടന്ന്‌ പോകാന്‍ ഇഷ്ടം പോലെ ലോക്കല്‍ ടീംസ്‌.

താമസം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞില്ല. അഛന്‌ വിസ വന്നു, ഖത്തറിലേക്ക്‌. രണ്ടാഴ്ചക്കുള്ളില്‍ പോകുകയും വേണം. അമ്മയുടെ മുഖത്ത്‌ സന്തോഷം, സങ്കടം പിന്നെ എന്തൊക്കെയോ..

"ഞാന്‍ പറഞ്ഞില്ലേ ഈ വീട്‌ നല്ല കുരുത്തമുള്ള വീടാന്ന്‌. ഇനിയിപ്പൊ എല്ലാം ശരിയാവും." -വീടിന്റെ ഓണര്‍ പോസ്റ്റ്‌മാന്‍ ജോസപ്പേട്ടന്‍.

"ചേട്ടന്‍ ഒന്നും പേടിക്കണ്ട ചേട്ടാ.. ഞങ്ങളൊക്കെ ഇവിടെ ഇല്ലേ, ടീച്ചര്‍ക്ക്‌ കൂട്ടിന്‌" - കൊച്ചു മറിയം.

"മോനേ, നീ ധൈര്യായിട്ട്‌ പോയിട്ട്‌ വാടാ.. ഒന്നും പേടിക്കണ്ട. വാടാനപ്പള്ളി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഞാനുള്ളപ്പോ ഒരു പ്രശ്നവും ഒണ്ടാവില്ല.. ഘൊ.. ഘൊ.." -പോലീസപ്പാപ്പന്‍.

അഛനും അമ്മക്കും കൊടുക്കാന്‍ കൊണ്ടുവന്ന ധൈര്യത്തിന്റെ ഹോള്‍സെയില്‍ മേള അങ്ങനെ നാട്ടുകാരുടെ വക.

ഈ ബള്‍ക്ക്‌ സപ്പോര്‍ട്ടില്‍ മനം കുളിര്‍ത്ത്‌ അമ്മയെയും രണ്ട്‌ പിഞ്ച്‌ കുഞ്ഞുങ്ങളെയും നാട്ടുകാരെ ഏല്‍പ്പിച്ച്‌ അഛന്‍ ഖത്തറിലേക്ക്‌ പറന്നു.

അങ്ങനെ കുറച്ചു കാലം കഴിഞ്ഞു.ഖത്തര്‍ മണി വന്നു തുടങ്ങിയപ്പോള്‍ അഛന്റെ വീട്ടില്‍ നിന്ന്‌ വീണ്ടും സുഖാന്വേഷണങ്ങള്‍ എത്താന്‍ തുടങ്ങി. തറവാട്ടിലേക്ക്‌ തിരിച്ച്‌ ചെല്ലാനുള്ള ക്ഷണം പോലും വന്നു. അമ്മ യഥാസമയം അഛനെ അറിയിക്കുകയും, അഛന്റെ നിര്‍ദ്ദേശ പ്രകാരം അമ്മയത്‌ സ്നേഹപൂര്‍വം നിരസിക്കുകയും ചെയ്തു.

അന്നൊരു ശനിയാഴ്ചയായിരുന്നു. പിറ്റേ ദിവസം ഈസ്റ്റര്‍. ഞാനും അനിയത്തിയും നേരത്തെ കിടന്നു. അമ്മ സിറ്റിംഗ്‌ റൂമിലിരുന്ന്‌ വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പര്‍ നോക്കുന്നത്‌ കണ്ടാണ്‌ ഞാന്‍ കിടക്കാന്‍ പോയത്‌. ഒറ്റ വാക്കുത്തരങ്ങള്‍ നോക്കുന്ന പണി അമ്മ എന്നെ ഏല്‍പ്പിക്കാറുണ്ടായിരുന്നു. എന്റെ അമ്മാവന്റെ മകന്‍ അമ്മയുടെ ക്ലാസ്സിലാണ്‌ പഠിച്ചിരുന്നത്‌. ഞാനും അവനും തമ്മിലുള്ള ഡീല്‍ പ്രകാരം അവന്‍ തെറ്റി എഴുതിയ ഒറ്റ വാക്കുത്തരങ്ങള്‍ അവന്‍ തന്നെ കൊണ്ടു തന്ന പേന കൊണ്ട്‌ ഞാന്‍ അവന്റെ കയ്യക്ഷരത്തില്‍ തിരുത്തി എഴുതിയിട്ടുണ്ടായിരുന്നു. അത്‌ അമ്മ കണ്ടു പിടിച്ചാലോ എന്ന ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നു തന്നെ ഉറക്കം പിടിച്ചു. പിറ്റേ ദിവസം കൊച്ചു മറിയത്തിന്റെ വീട്ടില്‍ നിന്ന്‌ പാര്‍സല്‍ വരാന്‍ പോകുന്ന അപ്പവും ചിക്കനും ഒക്കെ സ്വപ്നത്തില്‍ കണ്ടു കൊണ്ടിരുന്ന ഞാന്‍ അമ്മയുടെ അലറിക്കരച്ചില്‍ കേട്ടു കൊണ്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌.

"അയ്യ്യൊ...കള്ളന്‍.. കള്ളന്‍.. ഓടിവരണേ..അയ്യൊ... കാലമാടന്‍.."തെ--", പ--"

അമ്മ നിന്ന്‌ കാറുകയാണ്‌. ബെഡ്‌ റൂമിന്റെ തുറന്നു കിടന്ന വാതിലിലൂടെ സിറ്റിംഗ്‌ റൂമിലേക്ക്‌ നോക്കിയിട്ടാണ്‌ അമ്മയുടെ അലര്‍ച്ച. അതു കേട്ട്‌ അതിലും ഉച്ചത്തില്‍ അനിയത്തി തുറന്നു അവളുടെ സൌണ്ട്‌ ബോക്‌സ്‌. ആകെ കൂടി ബഹള മയം. എന്റെ കാര്യമാണെങ്കില്‍ പറയണ്ട. ധൈര്യശാലിയായ എന്റെ കാലുകള്‍ക്കിടയിലൂടെ മൂത്രത്തിന്റെ ചൂട്‌ പതുക്കെ താഴോട്ട്‌. പതുക്കെ കിടക്കയില്‍ നിന്ന്‌ എണീറ്റ്‌ അമ്മയുടെ അടുത്തേക്ക്‌ നടക്കാന്‍ തുടങ്ങിയ എന്റെ കാലുകള്‍ താഴെ വെള്ളത്തിലാണ്‌ തൊട്ടത്‌. ഇത്രേം മൂത്രമോ എന്ന്‌ വണ്ടറടിച്ച എനിക്ക്‌ പതുക്കെ മനസ്സിലായി, വീട്‌ നിറയെ വെള്ളമാണ്‌!!. മുന്നിലത്തെ മുറി നിറഞ്ഞ്‌ അതിന്റെ കട്ടിളപ്പടി കടന്ന്‌ ഞങ്ങള്‍ കിടക്കുന്ന മുറി നിറയാന്‍ തുടങ്ങിയിരിക്കുന്നു. ഒന്നും മനസ്സിലാവാതെ ഞാനും എന്റെ വോളിയം മാക്സിമത്തിലാക്കി.

അപ്പഴേക്കും ഗേറ്റിനു പുറത്ത്‌ ആളു കൂടി. "ടീച്ചറേ.. എന്തു പറ്റി? കതകു തുറക്ക്‌.. ഞങ്ങള്‍ ഒക്കെ ഉണ്ട്‌ ഇവിടെ..പേടിക്കണ്ട..ഗേറ്റ്‌ തുറക്ക്‌.. എന്താ കാര്യം??"

അപ്പോ അമ്മയുടെ ഡയലോഗ്‌.."ഇല്ലാ.. ഞാന്‍ തുറക്കില്ല.. നിങ്ങള്‍ ഒക്കെ ഗേറ്റിനു പുറത്താ.. കള്ളനുണ്ട്‌ മുറ്റത്ത്‌.."

ആരൊക്കെയോ ഗേറ്റ്‌ ചാടുന്ന ഒച്ച കേട്ടു.. "ടീച്ചറെ, ഇനി വാതില്‍ തുറക്ക്‌.." കൊച്ചു മറിയത്തിന്റെ മോന്‍ ജോയി-ടെ ഒച്ച. അമ്മ വീടിനുള്ളിലെ വെള്ളത്തിലൂടെ നടന്ന്‌ ചെന്ന്‌ ലൈറ്റിട്ടു, വാതില്‍ തുറന്നതും, വാതില്‍ക്കല്‍ നിന്നിരുന്ന ജോയി ചേട്ടന്‍ ഒറ്റ ചാട്ടം.. വാതില്‍ തുറന്നപ്പൊള്‍ ഫ്രീ ആയ വെള്ളം ഏനാമാവ്‌ ബണ്ട്‌ തുറന്ന പോലെ ജോയി ചേട്ടന്റെ മേലേക്ക്‌.. വീടിനുള്ളില്‍, കണ്ടശ്ശാംകടവ് വള്ളം കളി നടത്താനുള്ളത്ര വെള്ളം. വെള്ളത്തില്‍ കട്ടമരം പോലെ ഒഴുകി നടക്കുന്ന അനിയത്തിയുടെ പ്ലാസ്റ്റിക്‌ പാവ, അമ്മ നോക്കി മുഴുവനാക്കാത്ത പരീക്ഷ പേപ്പറിന്റെ ചില കെട്ടുകള്‍...

"അയ്‌ ,ഇതെന്തൂട്ടാ ടീച്ചറേ ഇത്‌?" - അപ്പഴേക്കും ഗേറ്റ്‌ കടന്ന്‌ വന്ന പോലീസപ്പാപ്പന്‍.

"കള്ളന്‍ വെള്ളമടിച്ചതാ അപ്പാപ്പാ" -അമ്മ

അവിടെ കൂടിയ എല്ലവരുടെയും മുഖത്ത്‌ ക്വൊസ്റ്റ്യന്‍ മാര്‍ക്ക്‌.

തദനന്തരം അമ്മ പറഞ്ഞ കഥ ഇങ്ങനെ.

അമ്മ പേപ്പര്‍ നോട്ടം കഴിഞ്ഞ്‌ കിടന്നപ്പോ ഒരു പന്ത്രണ്ട്‌- പന്ത്രണ്ടര. കിടന്നപ്പഴേ ഉറങ്ങി. കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടുണര്‍ന്ന്‌ ചെവി വട്ടം പിടിച്ചപ്പോള്‍ മഴ പെയ്യുകയാണോ എന്ന്‌ തോന്നിത്രെ. ഈ ഏപ്രില്‍ മാസത്തില്‍ മഴയൊ എന്ന്‌ വിചാരിച്ച്‌ വെറുതെ എഴുന്നേറ്റപ്പോള്‍ കാല്‍ കുത്തിയത്‌ വെള്ളത്തില്‍. വീട്‌ ചോരുകയാണോ എന്നു സംശയിച്ച്‌ ലൈറ്റ്‌ ഇടാനായി വാതിലിനടുത്തു ചെന്നപ്പോള്‍ വെള്ളത്തിന്റെ ശബ്ദം കുറച്ചു കൂടി ഉച്ചത്തിലായി. ചാരിയ വാതിലിനിടയിലൂടെ സിറ്റിംഗ്‌ റൂമിലേക്ക്‌ നോക്കിയപ്പോള്‍ അരണ്ട വെളിച്ചത്തില്‍ അമ്മ കണ്ടു.. തുറന്ന്‌ കിടന്ന ജനലിനു പുറത്ത്‌ അമ്മയെ നോക്കി കൊണ്ട്‌ ഒരു തല. ആ നിമിഷത്തിലാണ്‌ അമ്മ അലറി കരഞ്ഞത്‌. പിന്നീട്‌ നടന്നതാണ്‌ നേരത്തെ പറഞ്ഞത്‌.

മുറ്റത്തുള്ള പൈപ്പില്‍ ഹോസ്‌ കുത്തി വീടിനുള്ളിലേക്ക്‌ വെള്ളമടിക്കുകയാണ്‌ കള്ളനദ്ദ്യേം ചെയ്തത്‌ എന്ന്‌ പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി. അമ്മയുടെ അലറലിനും, നാട്ടുകാരുടെ പാഞ്ഞുള്ള വരവിനും ഇടയില്‍ കിട്ടിയ അഞ്ചു നിമിഷത്തില്‍ കള്ളന്‍സ്‌ പിന്നിലെ മതില്‍ എടുത്തു ചാടി സ്കൂട്ടായി.

കള്ളന്‍സ്‌ നിന്ന്‌ വെള്ളമടിച്ച ജനലിന്‌ നേരെ മുകളിലാണ്‌ വീട്ടിലെ ഇലക്റ്റ്രിസിറ്റി ഫ്യൂസ്‌. അത്‌ സിമ്പിളായി ഊരുന്നതിനു പകരം, ലൈറ്റ്‌ ഇട്ടാല്‍ കമ്പ്ലീറ്റ്‌ കറന്റ്‌ പോകാന്‍ വേണ്ടി, പുറത്തുള്ള കുളിമുറിക്കുള്ളിലെ ബള്‍ബിന്റെ ഹോള്‍ഡറിനുള്ളില്‍ അദ്ദേഹമൊരു 25 പൈസ തുട്ടു വെച്ചിരുന്നു. ഈ ബഹളത്തിടക്ക്‌ കള്ളന്‍ ഇനി ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടൊ എന്ന്‌ നോക്കാന്‍ ചെന്ന ജോയി ചേട്ടന്‍ ആ ലൈറ്റ്‌ ഇട്ടപ്പോള്‍ ആ ലൈന്‍ മാത്രം അടിച്ചു പോയി. ആ കുളിമുറിയും അതിനോടു ചേര്‍ന്ന കക്കൂസും മാത്രമായിരുന്നു ആ ലൈനില്‍. നല്ല ബുദ്ധിയുള്ള കള്ളന്‍!!

പിറ്റേ ദിവസം നാട്ടുകാരിതൊരു ഉത്സവമാക്കി. കള്ളന്‍ വെള്ളമടിച്ചത്‌ കാണാന്‍ നാട്ടുകാരുടെ തിക്കും തിരക്കും. ക്യു പാലിക്കാത്തവരെ വിരട്ടാന്‍ പോലീസപ്പാപ്പന്റെ ഘോ..ഘോ. എന്നിട്ടൊരു ആത്മഗതവും- "ശ്ശോ.. ഞാനൊന്ന്‌ ഒറങ്ങിപ്പോയി. ഇല്ലെങ്കില്‍ ഒരുത്തനും ഈ വഴിക്ക്‌ അടുക്കില്ലായിരുന്നു."

മുറിക്കുള്ളിലെ വെള്ളം അടിച്ചു കളയാന്‍ അമ്മ ശ്രമിക്കുമ്പോള്‍, "എല്ലാവരും കണ്ടിട്ടു കളഞ്ഞാ മതി ടീച്ചറേ" എന്ന്‌ കൊച്ചു മറിയം. പുതിയതായി എത്തുന്നവരോട്‌ ദൃക്‌സാക്ഷി വിവരണവും കൊച്ചു മറിയത്തിന്റെ വക. ജയേട്ടന്റെ ചായ പീടികയില്‍ ചര്‍ച്ച, തര്‍ക്കം - "എന്നാലും ആ കള്ളന്‍ വെള്ളമടിച്ചതെന്തിന്‌?"

വര്‍ഷം കുറെ കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ സ്വന്തം വീട്‌ വെച്ച്‌ വേറെ സ്ഥലത്താണ്‌ താമസം. ഇപ്പഴും ഏതെങ്കിലും വീട്ടില്‍ കള്ളന്‍ കയറിയ കാര്യം ആരെങ്കിലും പറഞ്ഞാല്‍ അമ്മ തുടങ്ങും, "അപ്പൊ ഞങ്ങടോടെ കള്ളന്‍ വന്ന കഥ കേട്ടിട്ടുണ്ടാ?" എന്നിട്ട്‌ തുടങ്ങും വിസ്തരിക്കല്‍. ഇതെത്ര പറഞ്ഞാലും അമ്മക്ക്‌ മടുക്കില്ല. പറഞ്ഞ്‌ കഴിഞ്ഞ്‌ അവസാനം ഒരു ആത്മഗതവും.. "എന്നാലും ആ കള്ളന്‍ വെള്ളമടിച്ചതെന്തിനായിരുന്നാവോ"?

അതോടെ കഥ കേള്‍ക്കാനിരുന്നവര്‍ ചിന്ത തുടങ്ങും "ശരിയാ.. എന്തിനായിരിക്കും വെള്ളമടിച്ചത്‌..."